പാകിസ്ഥാനിൽ നിന്നും രക്ഷപ്പെടണമെങ്കിൽ ഭൂമി ഏറ്റെടുക്കല്‍ നിയമം ഭേദഗതി ചെയ്യണം; യു.പി.എയുടെ ഭൂനിയമം ദേശീയ സുരക്ഷക്ക് ഭീഷണിയെന്ന് അരുണ്‍ ജെയ്റ്റ്ലി
ന്യൂഡല്‍ഹി: ഭൂമി ഏറ്റെടുക്കല്‍ നിയമ ഭേദഗതിക്കുള്ള കാരണം വ്യക്തമാക്കി കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്ലി. യു.പി.എ പാസാക്കിയ ഭൂമി ഏറ്റെടുക്കല്‍ നിയമം വിനാശകരവും ദേശീയ സുരക്ഷക്ക് ഭീഷണിയായിരുന്നെന്ന് അരുണ്‍ ജെയ്റ്റ്ലി പറഞ്ഞു. ഇന്ത്യയില്‍ വരാന്‍ പോകുന്ന സുപ്രധാന പ്രതിരോധ പദ്ധതികളെ കുറിച്ച് പാകിസ്ഥാന് വിവരം ലഭിക്കുന്ന രീതിയിലുള്ള നിയമമാണ് യുപിഎ നിര്‍മ്മിച്ചിരുന്നതെന്നും. ഈ വികലമായ നിയമമാണ് തങ്ങൾ തിരുത്തിയത്. ഭുമി ഏറ്റെടുക്കല്‍ നിയമത്തിന്‍െറ വ്യവസ്ഥകളില്‍ നിന്ന് പ്രതിരോധ പദ്ധതികള്‍ക്ക് ഇളവ് നല്‍കേണ്ടതായിരുന്നെന്നും ജെയ്റ്റ്ലി പറഞ്ഞു.
പദ്ധതികള്‍ക്ക് വേണ്ടി ഭൂമി ഏറ്റെടുക്കണമെങ്കില്‍ സാമൂഹിക ആഘാത പഠനം നടത്തുകയും 70 ശതമാനം ഭൂവുടമകളുടെ അനുമതി ലഭിക്കുകയും വേണമെന്ന് യു.പി.എ സര്‍ക്കാര്‍ കൊണ്ടുവന്ന നിയമത്തില്‍ വ്യവസ്ഥ ചെയ്തിരുന്നത്. അപ്രകാരമാണെങ്കിൽ പദ്ധതിയെക്കുറിച്ചുള്ള വിവരങ്ങള്‍ വെളിപ്പെടുത്തേണ്ടി വരും. ഇത് പാകിസ്ഥാന് ലഭിക്കും. ഈ നിയമം തിരുത്തുകയാണ് നിലവിലെ സര്‍ക്കാര്‍ ചെയ്തതെന്നും ജെയ്റ്റ്ലി പറഞ്ഞു. രാഷ്ട്രപതിയുടെ പ്രസംഗത്തിന് രാജ്യസഭയില്‍ നന്ദിപ്രമേയ ചര്‍ച്ചയില്‍ പങ്കെടടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭൂമി ഏറ്റെടുക്കല്‍ ഭേദഗതി ബില്‍ കര്‍ഷക വിരുദ്ധവും കോര്‍പറേറ്റ് അനുകൂലവുമാണെന്നത് കുപ്രചാരണമാണെന്നും ജയ്റ്റ്ലി കൂട്ടിച്ചേര്‍ത്തു.