അഗസ്‌ത്യ വനമേഖലയായ പേപ്പാറയിൽ കാട്ടുതീ; പിന്നിൽ മദ്യപസംഘം
കാട്ടാക്കട: അഗസ്‌ത്യ വനമേഖലയായ പേപ്പാറയിൽ കാട്ടുതീ. ഫോറസ്‌റ്റ് പരിധിയില്‍പെട്ട ഈ സ്ഥലത്ത് പതിവായി എത്തുന്ന മദ്യപ-അക്രമി സംഘങ്ങളാണ് ഇതിന് പിന്നിലെന്ന് അരോപണമുണ്ട്. യാതൊരു നിയന്ത്രണവുമില്ലതെ രാത്രിയും പകലും വനമേഖലയില്‍ അതിക്രമിച്ചു കയറുന്ന സംഘം ആദിവാസികളെ സ്വാധീനിച്ചു മദ്യവും മറ്റും നല്‍കി ഇവര്‍ക്കൊപ്പം ഊരുകളില്‍ എത്തുകയാണ് പതിവ്.
കഴിഞ്ഞ ദിവസം രാത്രി എണ്ണ കുന്നു വനം വകുപ്പ് ഓഫീസിനു സമീപം സ്‌ഥാപിച്ചിരുന്ന ചെക്ക് പോസ്‌റ്റ് അടിച്ചു തകര്‍ത്തിരുന്നു. അഗസ്‌ത്യാര്‍കൂട തീര്‍ഥാടനം കഴിഞ്ഞിട്ടും നൂറുകണക്കിന് പേരാണ് ആദിവാസി ഊരുകള്‍ വഴിയും അല്ലാതെയും മദ്യവും മാംസവും ഉള്‍പ്പടെയുള്ള സാധന സാമഗ്രികളുമായി എത്തുന്നത്. ബന്ധപ്പെട്ട ഫോറസ്‌റ്റ് അധികൃതരുടെ ഒത്താശയും ഈ സംഘങ്ങള്‍ക്കുണ്ടെന്നാണ് വിവരം.
കഴിഞ്ഞ രണ്ടു ദിവസത്തിനിടയില്‍ മുതിപ്പാരയില്‍ അമ്പതു ഏക്കറോളം വന ഭൂമിയാണ് കാട്ട് തീയക്കിരയായത്. അഗസ്‌ത്യാര്‍കൂട തീര്‍ഥാടനം കഴിഞ്ഞിട്ടും അതിക്രമിച്ചും ആദിവാസികളെ സ്വാദീനിച്ചും എത്തുന്നവരെ ചെറുക്കാന്‍ വനം വകുപ്പിനാകുന്നില്ല.
കടുത്ത വേനലായതോടെ കാട്ടുതീ പടരാന്‍ ഏറെ സാധ്യതയുള്ള സാഹചര്യത്തില്‍ പേപ്പാറ വനം വകുപ്പ് ഉദ്യോഗസ്‌ഥരുടെ അനാസ്‌ഥ വലിയ പ്രത്യാഘാതം സൃഷ്‌ടിച്ചേക്കും. എണ്ണ കുന്നു വനം വകുപ്പ് ഓഫീസില്‍ ആക്രമണത്തിനുപിന്നില്‍ ആദിവാസികള്‍ ഉള്‍പ്പെടുന്ന സംഘമാണ് എന്നാണ് പറയപ്പെടുന്നത്.