നെല്ല് സംഭരണം; ഈ മാസം 28ന് മുമ്പ് നൽകും
തിരുവനന്തപുരം: ജനുവരി 31വരെ നെല്ല് സംഭരിച്ച വകയിലുള്ള കുടിശ്ശിക ഈ 28ന് മുമ്പ് കൊടുത്തു തീർക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. ഫെബ്രുവരി 15 വരെ സംഭരിച്ച നെല്ലിനുള്ള തുക മാർച്ച് 15ന് മുമ്പ് നൽകും. നെല്ല് സംഭരണത്തിന് നിശ്ചയിച്ച താങ്ങുവില സർക്കാർ കുറച്ചെന്ന പ്രചാരണം തെറ്റാണെന്നും മുഖ്യമന്ത്രി ഉമ്മൻചാണ്ടി വാർത്താസമ്മേളനത്തിൽ അറിയിച്ചു.
19 രൂപയാണ് താങ്ങുവില, കർഷകർക്ക് കുടിശ്ശിക കൂടിവരേണ്ടെന്ന് കരുതിയാണ് ആദ്യഗഡുവായി കിലോയ്ക്ക് 13.60 രൂപവെച്ച് വിതരണം ചെയ്തത്. രണ്ടാം ഗഡുവായി കിലോയ്ക്ക് 5.40 രൂപവെച്ച് വിതരണം തുടങ്ങിയിട്ടുണെന്നും മുഖ്യമന്ത്രി അറിയിച്ചു.
മത്സ്യത്തൊഴിലാളികൾക്ക് സൗജന്യനിരക്കിൽ മണ്ണെണ്ണ നൽകുന്നതിന് രണ്ടു മാസത്തേക്ക് 10കോടി രൂപ വീതം അനുവദിച്ചു. താനൂർ ഗവൺമെന്റ് കോളേജിനായി താനൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിന്റെ മൂന്നേക്കർ സ്ഥലം വിട്ടുനൽകും. കൂടാതെ ആലപ്പുഴ ഡ്രൈഡോക്ക് നിർമ്മാണത്തിന് മെസ്സേഴ്സ് റോസിഹൗസ്ബോട്ട് സമർപ്പിച്ച പദ്ധതി അംഗീകരിച്ചു. സർക്കാർ വിഹിതം അമ്പത് ശതമാനമായിരിക്കും.