കണ്ണൂരിൽ സിപിഎം ഓഫീസുകൾക്ക് നേരെ ബോംബാക്രമണം
കണ്ണൂർ: ചക്കരക്കല്ലിലെ സി. പി. എം ഏരിയാ കമ്മിറ്റി ഓഫീസിനും ഇരിവേരി ലോക്കൽ കമ്മിറ്റി ഓഫീസിനും നേരെ ബോംബാക്രമണം. ഓഫീസിൽ ഉറങ്ങുകയായിരുന്ന രാജേഷ് (30), ലിപിൻ (19) എന്നിവരെ എ.കെ.ജി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് പുലർച്ചെ 5.45 ഓടെ ഏതാനും ബൈക്കുകളിലായി എത്തിയ ബി.ജെ.പി – ആർ.എസ്.എസ് പ്രവർത്തകരാണ് അക്രമത്തിനു പിന്നിലെന്ന് സി.പി.എം ആരോപിച്ചു. സംഘര്‍ഷത്തെ തുടര്‍ന്ന് പ്രദേശത്ത് 10 ദിവസത്തേക്ക് നിരോധനാജ്ഞ പുറപ്പെടുവിച്ചു.
അഞ്ച് ബൈക്കുകളിലായി എത്തിയ സംഘമാണ് ആക്രമിച്ചതെന്ന് പറയുന്നു. വാതിൽ തകർത്ത് അകത്തുകടന്ന പത്തോളംപേർ അഞ്ച് ബോംബുകൾ എറിഞ്ഞെന്നാണ് പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്നവർ പൊലീസിനു നൽകിയ മൊഴി. സ്ഫോടനത്തിൽ ഓഫീസിനോട് ചേർന്നുള്ള വില്ലേജ് ഓഫീസിന്റെ ജനലും തകർന്നു.
ഓഫീസിലെ ടി.വി, ഫർണിച്ചറുകൾ, ജനൽ ഗ്ലാസുകൾ എല്ലാം ബോംബ് സ്ഫോടനത്തിൽ പാടേതകർന്നു. ഓഫീസിൽ ഉണ്ടായിരുന്ന ഫർണ്ണിച്ചറുകൾക്കും മറ്റും തീയിട്ടാണ് അക്രമികൾ പോയത്.