രേഖ ചോര്‍ത്തൽ; പ്രതിരോധ മന്ത്രാലയത്തിലെ താത്കാലിക ജീവനക്കാരന്‍ അറസ്റ്റില്‍
ന്യൂഡല്‍ഹി: കേന്ദ്ര പെട്രോളിയം മന്ത്രാലയത്തില്‍ നിന്ന് സുപ്രധാന രേഖകള്‍ ചോര്‍ത്തിയ കേസില്‍ പ്രതിരോധ മന്ത്രാലയത്തിലെ താത്കാലിക ജീവനക്കാരന്‍ അറസ്റ്റില്‍. വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് തയാറാക്കി രേഖ ചോര്‍ത്തിയവര്‍ക്ക് നല്‍കിയ വീരേന്ദര്‍ കുമാറാണ് അറസ്റ്റിലായത്. ആറ് മണിക്കൂറിലേറെ ചോദ്യം ചെയ്തശേഷമായിരുന്നു അറസ്റ്റ്.
ചാരവൃത്തിക്ക് നേരത്തെ അറസ്റ്റിലായ ലല്‍ട്ട പ്രസാദിന് ഇയാള്‍ വ്യാജ തിരിച്ചറിയല്‍ കാര്‍ഡും ഒൗഗ്യോഗിക ലെറ്റര്‍ഹെഡ്ഡില്‍ തയാറാക്കിയ വ്യാജകത്തും കൈമാറിയിരുന്നു. വീരേന്ദര്‍ കുമാര്‍ നല്‍കിയ വ്യാജകത്ത് ഉപയോഗിച്ചത് ലല്‍ട്ട പ്രസാദിന്‍റെ മകന്‍ രാകേഷ് കുമാറാണ്. ലല്‍ട്ട പ്രസാദും രാകേഷ് കുമാറും നേരത്തെ അറസ്റ്റിലായിരുന്നു.
സുപ്രധാന രേഖകളൊന്നും പ്രതിരോധ മന്ത്രാലയത്തില്‍നിന്ന് ചോര്‍ന്നിട്ടില്ലെന്ന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ അറിയിച്ചു. പ്രതിരോധ മന്ത്രാലയത്തില്‍നിന്നും രേഖ ചോര്‍ത്തിയിട്ടുണ്ടോയെന്ന് ക്രൈംബ്രാഞ്ച് അന്വേഷിച്ചു വരികയാണ്.