അയോധ്യ പ്രശ്‌ന പരിഹാരത്തിന് പുതിയ നിർദ്ദേശം; തർക്കഭൂമിയിൽ രാമക്ഷേത്രവും മുസ്‌ലിം പള്ളിയും നിർമ്മിക്കാൻ ഫോർമുല
അയോധ്യ തര്‍ക്ക വിഷയത്തിന് പുതിയ പരിഹാര നിര്‍ദേശം. 70 ഏക്കര്‍ വരുന്ന തര്‍ക്ക ഭൂമിയില്‍ മുസ്ലീം പള്ളിയും രാമക്ഷേത്രവും നിര്‍മ്മിക്കാനും പള്ളിയ്ക്കും ക്ഷേത്രത്തിനുമിടയില്‍ 100 അടി ഉയരത്തില്‍ മതില്‍ പണിയാനുമാണ് പുതിയ ഫോര്‍മുല. ബാബറി മസ്ജിദ് കേസിലെ ആദ്യത്തെ പരാതിക്കാരനായ ഹാഷിം അൻസാരിയും അഖാര പരിഷത്ത് മേധാവി മെഹന്ത് ഗ്യാൻ ദാസും തമ്മിൽ നടന്ന കൂടിക്കാഴ്ച്ചയിലാണ് പുതിയ നിർദേശം മുന്നോട്ട് വെച്ചത്. വിശ്വ ഹിന്ദു പരിഷത്ത് പ്രതിനിധികൾ സമാധാന ശ്രമങ്ങളിൽ പങ്കെടുത്തില്ലെന്ന് അൻസാരിയും ഗ്യാൻ ദാസും അറിയിച്ചു.
എല്ലാ ഹിന്ദു മതനേതാക്കളുടെയേും അഭിപ്രായം ആരാഞ്ഞിരുന്നു. പുതിയ നിര്‍ദേശത്തെ അനുകൂലിക്കുന്നവരാണ് എല്ലാവരും. പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ കണ്ട് പുതിയ നിർദ്ദേശത്തെക്കുറിച്ച സംസാരിക്കും. അദ്ദേഹത്തിന് വിഷയത്തിൽ തീരുമാനമെടുക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ഗ്യാൻ ദാസ് പറഞ്ഞു.ടൈംസ് ഓഫ് ഇന്ത്യ യാണു ഗ്യാന്‍ ദാസിനെ ഉദ്ദരിച്ച് വാർത്ത റിപ്പോർട്ട് ചെയ്തത്.
വിഎച്ച്പി വർഗീയ കലാപം ഉണ്ടാക്കാനാണ് ശ്രമിക്കുന്നതെന്നും അവരെ തങ്ങളുടെ സമാധാന പ്രക്രിയയിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഭാവിയില്‍ തര്‍ക്കമുണ്ടാകാതിരിക്കാനാണ് 100 അടി ഉയരത്തില്‍ മതില്‍ നിര്‍മ്മിക്കണമെന്ന നിര്‍ദേശം. പുതിയ ഫോര്‍മുല സുപ്രീംകോടതിയില്‍ സമര്‍പ്പിക്കും. മുസ്ലീം സഹോദരന്‍മാരെ വേദനിപ്പിച്ചുകൊണ്ടുള്ള ഒരു നടപടിയും തങ്ങള്‍ ആഗ്രഹിക്കുന്നില്ല. തർക്കഭൂമിയിൽ മുസ്ലീം പള്ളി നിർമ്മിക്കാൻ അനുവദിക്കില്ലെന്ന വിഎച്ച്പി, ബിജെപി നിലപാടിനെ എതിർക്കുന്നതെന്നും ദാസ് കൂട്ടിച്ചേർത്തു.
അന്‍സാരിയിലും അയോധ്യാ കേസുമായി ബന്ധപ്പെട്ട് അദ്ദേഹം ഇതുവരെ കോടതിയില്‍ സ്വീകരിച്ചിട്ടുള്ള നിലപാടുകളിലും തങ്ങള്‍ക്ക് പൂര്‍ണവിശ്വാസമുണ്ടെന്ന് ഓള്‍ ഇന്ത്യ ബാബ്‌റി മസ്ജിദ് ആക്ഷന്‍ കമ്മിറ്റി കണ്‍വീനര്‍ സഫര്‍യാബ് ജിലാനി പ്രതികരിച്ചു.