പത്തുവര്‍ഷങ്ങൾ മുന്‍പ് ദുബായില്‍ വെച്ച് നവവധുവിനെ കാണാതായ സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റിൽ
ദുബായില്‍ വെച്ച് പത്തുവര്‍ഷങ്ങൾ മുന്‍പ് നവവധുവിനെ കാണാതായ സംഭവത്തില്‍ ഭര്‍ത്താവ് പോലീസ് പിടിയിൽ. കൊച്ചി തോപ്പുംപടി സ്വദേശിയായ ആന്റണിയെ വര്‍ഷങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവിലാണ് ക്രൈംബ്രാഞ്ച് തന്ത്രപൂര്‍വം അറസ്റ്റു ചെയ്തത്.
2005 സെപ്റ്റംബര്‍ മൂന്നിനാണ് സ്മിതയെ ഭര്‍ത്താവിന്റെ ദുബായിലെ വീട്ടില്‍നിന്ന് കാണാതായത്. വിവാഹ ശേഷം ഗള്‍ഫിലേയ്ക്ക് പോയ ആന്റണി മൂന്നുമാസത്തിനിപ്പുറം സ്മിതയെ വിസിററിങ് വിസയില്‍ കൊണ്ടുപോവുകയായിരുന്നു. ഗള്‍ഫിലെത്തി ദിവസങ്ങൾക്കകം സ്മിതയെ കാണാതായത്. കത്തെഴുതി വെച്ച ശേഷം സ്മിത ദുബായിലുള്ള ഡോക്ടറായ കാമുകനൊപ്പം ഒളിച്ചോടിയെന്ന് ആന്റണി ഏവരെയും വിശ്വസിപ്പിച്ചു.
സ്മിതയുടെ വീട്ടുകാരുടെ പരാതിയില്‍ കേസ് വര്‍ഷങ്ങളോളം ക്രൈംബ്രാഞ്ച് അന്വേഷിച്ചിട്ടും തെളിവൊന്നും ലഭിച്ചില്ല. ഇതിനിടയില്‍ ആന്റണി അമേരിക്കയിലേയ്ക്ക് കടന്നു. ഒടുവില്‍ സ്മിത എഴുതിയതെന്ന് കരുതുന്ന കത്ത് പൊലീസ് ഫോറന്‍സിക് പരിശോധനക്ക് വിധേയമാക്കി. സ്മിതയുടെ കൈപ്പടയിലല്ല കത്ത് തയ്യാറാക്കിയതെന്നും ശാസ്ത്രീയ പരിശോധനയില്‍ തെളിഞ്ഞതിനെ തുടര്‍ന്ന് കേസ് അവസാനിപ്പിക്കാനെന്ന വ്യാജേന ആന്റണിയെ വിളിച്ചുവരുത്തി അറസ്റ്റുചെയ്യുകയായിരുന്നു
കാണാതാകുന്ന സമയത്ത് മുപ്പത്തിയെട്ട് പവന്‍ സ്വര്‍ണ്ണാഭരണം സ്മിതയുടെ കൈവശമുണ്ടായിരുന്നു. ഇത് ആന്റണി കവര്‍ന്ന ശേഷമാണ് ഭാര്യയെ കൊലപ്പെടുത്തിയതാകാമെന്ന് ക്രൈംബ്രാഞ്ച് കരുതുന്നു. ചോദ്യം ചെയ്യലിനോട് പ്രതി സഹകരിക്കാത്തതും കൃത്യം നടന്നത് വിദേശത്തായതുമാണ് പൊലീസ് നേരിടുന്ന വെല്ലുവിളികള്‍. വ്യാജരേഖ ചമക്കല്‍ അന്യായമായി തടങ്കലില്‍ വയ്ക്കല്‍ തെളിവ് നശിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് ഇപ്പോള്‍ ചുമത്തിയിരിക്കുന്നത്.