ഭര്‍ത്താവിന്റെ സഹോദരന്‍ മരിച്ചത് യുവതിയുടെ കുടോത്രം മൂലമാണെന്ന കൈനോട്ടക്കാരന്റെ വാക്കുകേട്ട് ഭര്‍തൃവീട്ടുകാര്‍ യുവതിയുടെ കയ്യില്‍ കര്‍പ്പൂരം കത്തിച്ചു

single-img
5 February 2015

Ajithaകൈനോട്ടക്കാരന്റെ വാക്ക് വിശ്വസിച്ച് അന്ധവിശ്വാസത്തിന്റെ പേരില്‍ ഭര്‍തൃവീട്ടുകാര്‍ യുവതിയുടെ കൈ പൊള്ളിച്ചു. മലമ്പുഴ കവകരിങ്ങാലി വട്ടക്കുളം അജിതയും(33) ഭര്‍ത്താവ് കൊടുന്തിരപ്പുള്ളി പുതുക്കുഴി വീട്ടില്‍ പ്രകാശനും ചേര്‍ന്ന് ജില്ലാ പോലീസ് വനിതാസെല്ലിലാണ് പരാതി നല്‍കിയിരിക്കുന്നത്. പ്രകാശന്റെ അച്ഛന്‍ കൃഷ്ണന്‍, അമ്മ സരോജിനി, സഹോദരി ലത, ലതയുടെ ഭര്‍ത്താവ് രാജന്‍, മരുമകള്‍ പ്രജിത, പ്രകാശന്റെ മറ്റൊരു അനുജന്റെ ഭാര്യ ബീന എന്നിവര്‍ക്കെതിരേയാണു ടൗണ്‍ നോര്‍ത്ത് പോലീസ് കേസെടുത്തത്.

അജിതയുടെ ഭര്‍ത്താവ് പ്രകാശന്റെ അനുജന്‍ രാജേന്ദ്രന്‍ അസുഖം മൂലം നവംബര്‍ 30നു മരിച്ചിരുന്നു. ഇത് അജിതയുടെ കൂടോത്രം മൂലമാണെന്നുള്ള കൈനോട്ടക്കാരന്റെ വാക്ക് വിശ്വസിച്ചായിരുന്നു ഭര്‍തൃവീട്ടുകാര്‍ യുവതിയോട് ക്രൂരത കാട്ടിയത്.

ദൈവം ദേഹത്തുകയറി ഉറഞ്ഞുതുള്ളിയ പ്രകാശന്റെ സഹോദരി ലതയും മറ്റു ബന്ധുക്കളും കൂടി ബലമായി അജിതയുടെ കയ്യില്‍ കര്‍പ്പൂരം കത്തിക്കുകയായിരുന്നു. കൈയില്‍ തീയുമായി നിലവിളിക്കുന്ന അമ്മയെ കണ്ട് അജിതയുടെ മക്കളും നിലവിളിച്ചു. നിലവിളി കേട്ട് എത്തിയ പ്രകാശന്‍ അജിതയെ രക്ഷിക്കാന്‍ ശ്രമിച്ചപ്പോള്‍ വീട്ടുകാര്‍ പ്രകാശന് നേരെ കയേറ്റത്തിന് മുതിര്‍ന്നതായും പറയുന്നു. ഇതിനെ തുടര്‍ന്ന് ഒച്ചവെച്ച് ആളെകൂട്ടാന്‍ പ്രകാശന്‍ ഒരുങ്ങിയതോടെ സഹോദരിയും ഭര്‍ത്താവും വീട്ടിലേക്കു മുങ്ങുകയായിരുന്നു.

ജില്ലാ ആശുപത്രിയില്‍ ചികിത്സതേടിയ അജിത പ്രകാശനും മക്കള്‍ക്കുമൊപ്പം ഇപ്പോള്‍ സ്വന്തം വീട്ടിലാണ്.