തെങ്ങ് കയറുന്ന വിദേശിയായ കൃഷിമന്ത്രി
ആലപ്പുഴ: തെങ്ങ് കയറ്റയന്ത്രം ഉപയോഗിച്ച് തെങ്ങ് കയറുന്ന വിദേശിയായ കൃഷിമന്ത്രിയെ കണ്ട് കഞ്ഞിക്കുഴി നിവാസികള്‍ ശരിക്കും ഞെട്ടി. കാരപ്പുറം കോക്കനട്ട് പ്രൊഡ്യൂസര്‍ കമ്പനിയുടെ നീര ഉത്‌പാദനരീതികളും സാങ്കേതികവിദ്യകളും മനസിലാക്കാനെത്തിയ മാര്‍ഷല്‍ ഐലന്‍ഡ് കൃഷിമന്ത്രി ഹിറോഷി വി.യമ മൂറയാണ് തെങ്ങില്‍ക്കയറി നാട്ടുകാരെ ഞെട്ടിച്ചത്.
ഇദ്ദേഹത്തോടൊപ്പം ഫിജി കൃഷിമന്ത്രി ഇനിയ സെറിയോ റാത്ത് ഫിലിപ്പൈൻസ്, ഇന്തോനേഷ്യ, മലേഷ്യ, തായ്‌ലന്റ്, വിയറ്റ്നാം തുടങ്ങിയ 18 രാജ്യങ്ങളുടെ പ്രതിനിധി സംഘവും സന്ദർശനം നടത്തി. നീരയുടെ ഉൽപ്പാദനവും സാങ്കേതികവിദ്യയും വിപണനവും അടുത്തറിയാനാണ് കഞ്ഞിക്കുഴിയിൽ വിദേശസംഘമെത്തിയത്.
ബ്‌ളോക്ക് പഞ്ചായത്ത് ഓഫീസ് അങ്കണത്തിൽ സൂക്ഷിച്ചിരുന്ന തെങ്ങുകയറ്റ യന്ത്രത്തിന്റെ പ്രവർത്തനരീതിയും സംഘത്തിന് കാട്ടിക്കൊടുത്തു. ഉടൻ തന്നെ മാര്‍ഷല്‍ ഐലന്‍ഡ് കൃഷിമന്ത്രിക്ക് യന്ത്രം പരീക്ഷിച്ച് നോക്കാൻ ആഗ്രഹം തോന്നുകയായിരുന്നു.
കൂടാതെ നീരയുടെ സാങ്കേതിക വിദ്യാ കൈമാറ്റവുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരുമായി ധാരണാ പത്രത്തിൽ ഒപ്പിടുന്നതിനുള്ള നടപടി സ്വീകരിച്ചതായും ഫിജി മന്ത്രി ഇനിയാ സെറിയോ റാത്തു പറഞ്ഞു. സാങ്കേതികവിദ്യയുടെ കാര്യത്തില്‍ ഇന്ത്യ ഏറെ മുന്നിലാണെന്നും മാര്‍ഷല്‍ ഐലന്‍ഡ് കൃഷിമന്ത്രി പറഞ്ഞു.