ദേശീയ ഗെയിംസ് ഇന്ന് തുടങ്ങും
തിരുവനന്തപുരം : 35-ാമത് ദേശീയ ഗെയിംസിന് ശനിയാഴിച്ച കാര്യവട്ടത്തെ ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ തിരി തെളിയും. ഇന്ന് വൈകീട്ട് അഞ്ചരയ്ക്ക് തുടങ്ങുന്ന ചടങ്ങില്‍ കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു ഗെയിംസ് ഉദ്ഘാടനം ചെയ്യും. സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ ഒളിമ്പ്യന്മാരായ പി.ടി.ഉഷയ്ക്കും അഞ്ജു ബി. ജോര്‍ജിനും ദീപശിഖ കൈമാറും. 28 വർഷത്തെ കാത്തിരിപ്പിനുശേഷമാണ് സംസ്ഥാനത്ത് ഗെയിംസ് എത്തുന്നത്. തുടർന്ന് ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തിലൂടെ സഞ്ചരിക്കുന്ന മോഹന്‍ലാല്‍ ഷോ ഉദ്ഘാടനച്ചടങ്ങില്‍ അരങ്ങേറും. കായിക മല്‍സരങ്ങള്‍ ഏഴു ജില്ലകളിലായി ഞാറാഴിച്ച മുതൽ ആരംഭിക്കും.
മേളയില്‍ 33 കായികയിനങ്ങളിലായി 414 സ്വര്‍ണമടക്കം 1369 മെഡലുകള്‍ സമ്മാനിക്കപ്പെടും. 30 സംസ്ഥാനങ്ങളില്‍നിന്നും അഞ്ച് കേന്ദ്രഭരണപ്രദേശങ്ങളില്‍നിന്നും സൈനികരുടെ സംഘമായ സര്‍വീസസില്‍നിന്നുമായി ഒഫീഷ്യലുകളും കായികതാരങ്ങളുമടക്കം പതിനായിരത്തിലേറെപ്പേര്‍ മേളയില്‍ പങ്കെടുക്കാന്‍ എത്തിക്കഴിഞ്ഞു. 744 കായികതാരങ്ങളെ ഇക്കുറി കേരളം അണിനിരത്തുന്നത്.
ഗെയിംസിന്റെ പ്രധാന വേദിയായ തിരുവനന്തപുരത്ത് 15 ഇനങ്ങളില്‍ മത്സരം നടക്കുന്നു. ആറ് ഇനങ്ങള്‍ക്ക് വേദിയാവുന്ന കൊച്ചിയാണ് രണ്ടാംസ്ഥാനത്ത്. കൊല്ലം, ആലപ്പുഴ, തൃശ്ശൂര്‍, കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളിലും വേദിയൊരുക്കിയിട്ടുണ്ട്. കേരളം എല്ലായിനങ്ങളിലും മത്സരിക്കും.