ഹസാരെയെ മാലയിട്ടു ഭിത്തിയിൽ തൂക്കി; ബിജെപിയുടെ തിരഞ്ഞെടുപ്പ് പരസ്യത്തിനെതിരെ വിമർശനവുമായി കെജരിവാള്‍
ന്യൂഡല്‍ഹി: ബിജെപിയുടെ തിരഞ്ഞെടുപ്പ് പരസ്യത്തിൽ അണ്ണാ ഹസാരയുടെ ചിത്രത്തിൽ മാലയിട്ടതിനെ വിമര്‍ശിച്ച് കെജരിവാള്‍ രംഗത്ത്. വെള്ളിയാഴ്ച പുറത്തിറങ്ങിയ പ്രമുഖമാധ്യമങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി ബിജെപി നല്‍കിയ പരസ്യമാണ് വിവാദമായിരിക്കുന്നത്. എഎപിയേയും കോണ്‍ഗ്രസിനേയും ആക്ഷേപിക്കുന്ന കാര്‍ട്ടൂണില്‍ പുറകുവശത്തായി അണ്ണാ ഹസാരെയുടെ ഫോട്ടോ മാലയിട്ട് ഭിത്തിയിൽ തൂക്കിയ നിലയിലാണ് വരച്ചിരിക്കുന്നത്. ഇതിനെതിരെയാണ് കെജരിവാള്‍ രംഗത്തെത്തിയിരിക്കുന്നത്.
ഹൈന്ദവ ആചാരപ്രകാരം മരിച്ചു കഴിഞ്ഞ വ്യക്തികളുടെ ചിത്രത്തിലാണ് മാലയിട്ട് വെക്കുന്നത്. ആ അര്‍ത്ഥത്തില്‍ ഹസാരെയെ ബിജെപി കൊല്ലുകയാണ് ചെയ്തിരിക്കുന്നതെന്നും ഈ പ്രവൃത്തിയില്‍ ഹസാരെയോട് ബിജെപിക്ക് മാപ്പു പറയേണ്ട ബാധ്യതയുണ്ടെന്നും. രാഷ്ട്രപിതാവിനെ കൊലപ്പെടുത്തിയ ഗോഡ്സയെ ഇഷ്ടപ്പെടുന്ന പാര്‍ട്ടിയാണ് ബിജെപിയെന്നും കെജരിവാള്‍ വിമര്‍ശിച്ചു
ബിജെപിയുടെ ഭാഗത്തുനിന്നുണ്ടാകുന്ന ഇത്തരം നയങ്ങള്‍ അവരുടെ ധൈര്യമില്ലായ്മയായെയാണ് സൂചിപ്പിക്കുന്നതെന്നും. പ്രചരണത്തില്‍ വിഷയമാക്കേണ്ടത് ചെയ്ത നല്ല കാര്യങ്ങളെക്കുറിച്ചാണെന്നും അല്ലാതെ വ്യക്തിഹത്യ പ്രചരണങ്ങളില്‍ ഉള്‍പ്പെടുത്തുന്നത് നല്ല കാര്യമല്ലെന്നും അദ്ദേഹം പറഞ്ഞു.