യു.ഡി.എഫില്‍ തുടരുമെന്ന് പിള്ള;ഉമ്മന്‍ചാണ്ടിയും യുഡിഎഫും തെറ്റ് തിരുത്തണം
യു.ഡി.എഫില്‍ തുടരുമെന്നും പക്ഷേ മുന്നണിയോഗങ്ങളില്‍ പങ്കെടുക്കില്ലെന്നും കേരള കോണ്‍ഗ്രസ് നേതാവ് ആര്‍.ബാലകൃഷ്ണപിള്ള.. യു.ഡി.എഫ് ഉണ്ടാക്കിയത് താന്‍കൂടി ചേര്‍ന്നാണ്, തന്നെ പുറത്താക്കട്ടെ. കൂടാതെ ബാര്‍കോഴ ആരോപണങ്ങള്‍ സ്വതന്ത്ര ഏജന്‍സി അന്വേഷിക്കണമെന്ന് അദ്ദേഹം അവശ്യപ്പെട്ടു. കാരണം അന്വേഷണം മറ്റു സംസ്ഥാനങ്ങളിലേക്കും നീങ്ങുമെന്നതിനാലാണ്. കെ.എം മാണി കോഴ വാങ്ങിയെന്നതിനു തെളിവില്ലെങ്കിലും പണം പിരിച്ചതിനും കൊടുത്തതിനും തെളിവുണ്ടെന്ന് ബാലകൃഷ്ണ പിള്ള പറഞ്ഞു.
യുഡിഎഫ് നാലുകൊല്ലമായി പാര്‍ട്ടിയോട് ചെയ്യുന്ന തെറ്റുകള്‍ തിരുത്തണമെന്നും. തന്നെ യു.ഡി.എഫ് യോഗത്തിലേക്ക് ക്ഷണിക്കാത്തത് ഏറ്റവും വലിയ തെറ്റാണെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഇതിന് മറുപടി പറയണമെന്നും പിള്ള പറഞ്ഞു. 28 കഴിഞ്ഞാല്‍ കാണിച്ചുതരാമെന്നായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ പ്രസ്താവന. അതുപറഞ്ഞ അന്നുതന്നെ കോര്‍പറേഷന്‍ ചെയര്‍മാന്‍സ്ഥാനം താൻ രാജിവച്ചെന്നും ബാലകൃഷ്ണ പിള്ള അറിയിച്ചു. അഴിമതിക്കാരനായ മന്ത്രിക്കെതിരെ രണ്ടുവട്ടം മുഖ്യമന്ത്രിക്ക് എഴുതിനല്‍കിയിട്ടും നടപടിയുണ്ടായില്ല. അന്വേഷണം നടന്നാല്‍ മന്ത്രി അകത്തുപോകുമായിരുന്നെന്നും പിള്ള കൂട്ടിച്ചേര്‍ത്തു.