തല മറക്കാത്തതിനാൽ മിഷേൽ ഒബാമയുടെ മുഖം സൗദി ടിവി ചാനലുകൾ അവ്യക്തമാക്കി പ്രക്ഷേപണം ചെയ്തതായി ആരോപണം
റിയാദ്: ഇന്ത്യ സന്ദർശനത്തിന് ശേഷം സൗദി അറേബ്യയിൽ എത്തിയ യു.എസ് പ്രസിഡന്റ് ബറാക് ഒബാമയും പത്നി മിഷേലും വിവാദത്തിൽ. അബ്ദുള്ള രാജാവിന്റെ ദേഹവിയോഗത്തിൽ അദ്ദേഹത്തിന്റെ കുടുംബത്തെ അനുശോചനം അറിയിക്കാനാണ് ഒബാമയും ഭാര്യയും സൗദിയിലെത്തിയത്. എന്നാൽ ഇവിടെയെത്തിയ മിഷേൽ രാജ്യത്തിന്റെ കർശനമായ വസ്ത്രധാരണ രീതി പാലിച്ചില്ലെന്ന് ആരോപിച്ച് അവരുടെ മുഖം അവ്യക്തമായ രീതിയിലാണ് പല ടിവി ചാനലുകളും പ്രക്ഷേപണം ചെയ്തതെന്ന് പറയപ്പെടുന്നു. നീണ്ട പാന്റും, കടും നിറമുള്ള ജായ്ക്കറ്റും ധരിച്ചെത്തിയ മിഷേൽ അവരുടെ തല സ്കാഫ് ഉപയോഗിച്ച് മറച്ചിരുന്നില്ല.
സൗദിയിലെ നിയമപ്രകാരം എല്ലാ സ്ത്രീകളും പൊതു സ്ഥലത്ത് വരുമ്പോൾ തല മറയ്ക്കുകയും കറുത്ത പർദ ധരിക്കുകയും ചെയ്യണമെന്നാണ്. സൗദിയുടെ പുതിയ രാജാവായ സൽമാനും ഒബാമയും ഒരുമിച്ച ചടങ്ങിന്റെ ദൃശ്യങ്ങൾ കാണിച്ചപ്പോഴാണ് ടിവി ചാനലുകൾ മിഷേലിന്റെ മുഖം മറച്ച് സംപ്രേഷണം ചെയ്തതെന്ന് ആരോപണമുണ്ട്. എന്നാൽ സൗദി അധികൃതർ ഈ വാദം നിരാകരിച്ചു. ഈ വർത്ത തെറ്റാണെന്നും അപ്രകാരം അമേരിക്കയുടെ പ്രഥമ വനിതയുടെ മുഖം ചാനലുകൾ മറച്ചിട്ടില്ലെന്നും. അത്തരത്തിൽ പ്രചരിക്കുന്ന വീഡിയോകൾ വ്യാജമാണെന്നും സൗദി വക്താവ് അറിയിച്ചു.