മകളെ പീഡിപ്പിച്ച കേസില്‍ അച്ഛന് ജീവപര്യന്തം കഠിനതടവ്
തിരുവനന്തപുരം: മകളെ പീഡിപ്പിച്ച കേസില്‍ അച്ഛന് ജീവപര്യന്തം കഠിനതടവ്. പീഡനത്തിനിരയായ പെൺകുട്ടിക്ക് പരമാവധി നഷ്ടപരിഹാരം നല്‍കാന്‍ കോടതി സര്‍ക്കാരിനോട് നിര്‍ദേശിച്ചു. കൃഷ്ണന്‍കുട്ടിയെന്ന ആളെയാണ് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ശിക്ഷിച്ചത്.
പീഡനത്തിന് ഇരയാവുന്ന കുട്ടിക്ക് പരമാവധി മൂന്നുലക്ഷം രൂപവരെ സര്‍ക്കാര്‍ നല്‍കണമെന്ന് ക്രിമിനല്‍ നിയമം അനുശാസിക്കുന്നുണ്ട്. ഡല്‍ഹിയില്‍ നിര്‍ഭയ കേസിന് ശേഷമാണ് കേന്ദ്രസര്‍ക്കാര്‍ നിയമം ഭേദഗതി ചെയ്തത്. ഇതേ തുടര്‍ന്നാണ് നഷ്ടപരിഹാര വ്യവസ്ഥയുണ്ടായത്. ഇതനുസരിച്ച് നഷ്ടപരിഹാരം ഈ കേസിലെ കുട്ടിക്കും നല്‍കാനാണ് വിധി. ഈ നിയമഭേദഗതി പ്രകാരം കോടതി നഷ്ടപരിഹാരം വിധിക്കുന്ന ആദ്യ കേസാണിത്.
കുട്ടിയുടെ അമ്മ നേരത്തെ മരിച്ചുപോയിരുന്നു. കുട്ടിയും അനുജത്തിയും സര്‍ക്കാര്‍ അനാഥമന്ദിരത്തിലാണ് താമസിച്ചിരുന്നത്. എട്ടാംക്ലാസില്‍ പഠിക്കുമ്പോള്‍ കുട്ടിയെ അവധിദിവസങ്ങളില്‍ വീട്ടിലെത്തിച്ചാണ് അച്ഛന്‍ പീഡിപ്പിച്ചിരുന്നതെന്നാണ് കേസ്. പീഡനവിവരം പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്ന് കുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നു.
പെണ്‍കുട്ടിയെ കൗണ്‍സലിങ്ങിന് വിധേയയാക്കിയപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. മഹിളാമന്ദിരം അധികൃതരുടെ പരാതിയെത്തുടര്‍ന്നാണ് പിതാവിനെതിരെ പോലീസ് കേസ് അടുത്തത്.