വയനാട്ടില്‍ കെടിഡിസി ഹോട്ടലിനെതിരെ മാവോയിസ്റ്റ് ആക്രമണം
വയനാട്: വയനാട്ടില്‍ മാവോയിസ്റ്റുകൾ കെടിഡിസി ഹോട്ടലിനെ തകർത്തതായി റിപ്പോര്‍ട്ട്. പുലര്‍ച്ചെ രണ്ടു മണിയോടെ തിരുനെല്ലിയിലെ കെ ടി ഡി സിയുടെ ടാമിറന്റ് ഹോട്ടലാണ് അടിച്ചു തകര്‍ത്തത്. ഹോട്ടലിന്റെ റിസിപ്‌ഷനും കമ്പ്യൂട്ടറും റെസ്‌റ്റോറന്റൂം അക്രമിസംഘം അടിച്ചുതകര്‍ത്തു. സ്‌ഥലത്ത് മാവോയിസ്‌റ്റ് അനുകൂല പോസ്‌റ്ററുകളും പതിച്ചിട്ടുണ്ട്.
പുലര്‍ച്ചെ ഹോട്ടലിലെത്തിയ മാവോയിസ്റ്റുകൾ സെക്യൂരിറ്റിയുടെ ഫോണ്‍ പിടിച്ചു വാങ്ങിയ ശേഷമാണ് വ്യാപകമായി അക്രമം അഴിച്ചുവിട്ടത്. ഹോട്ടലിന്റെ ജനാലച്ചില്ലുകള്‍, ഫ്രിഡ്ജ്, ടി വി, പാത്രങ്ങള്‍, ജനല്‍ചില്ലുകള്‍ എന്നിവ തകര്‍ന്നു. മുഖം മൂടിയ ആറംഗ സംഘത്തില്‍ രണ്ടു സ്‌ത്രീകളും ഉണ്ടായിരുന്നതായിട്ടാണ് വിവരം. ആക്രമണം നടക്കുമ്പോള്‍ ഹോട്ടലില്‍ 25 ലധികം പേരുണ്ടായിരുന്നു. അമേരിക്കന്‍ പ്രസിഡന്റ് ബാരക് ഒബാമയുടെ ഇന്ത്യാ സന്ദര്‍ശനത്തില്‍ പ്രതിഷേധിക്കുന്ന ലഘുലേഖയും പതിച്ചിട്ടുണ്ട്.
മാനന്തവാടി ഡിവൈഎസ് വി സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വയനാട്ടില്‍ തന്നെ ഇത് രണ്ടാമത്തെ മാവോയിസ്‌റ്റ് ആക്രമണമാണ്. കഴിഞ്ഞമാസം വയനാട്ടില്‍ പോലീസ് സ്‌റ്റേഷനു നേരെയും ആക്രമണം നടന്നിരുന്നു.
നേരത്തേ സംസ്‌ഥാനത്തെ വന്‍കിട കമ്പനികള്‍ക്ക് നേരെ ആക്രമണം നടത്താന്‍ മാവോയിസ്‌റ്റ് അനുകൂല ബ്‌ളോഗില്‍ ആഹ്വാനം ചെയ്‌തിരിക്കുന്നതായി രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയിരുന്നു.