ബാലവേലക്ക് എത്തിച്ച 200ല്‍പരം കുട്ടികളെ ഹൈദരാബാദ് പൊലീസ് രക്ഷപ്പെടുത്തി
25 January 2015
ഹൈദരാബാദ്: നാലിനും പന്ത്രണ്ടു വയസ്സിനും ഇടയിലുള്ള 200ല്‍പരം കുട്ടിത്തൊഴിലാളികളെ ഹൈദരാബാദ് പൊലീസ് രക്ഷപ്പെടുത്തി. ഓള്‍ഡ് സിറ്റിയിലെ വളനിര്‍മ്മാണ കേന്ദ്രത്തിലും ചെരിപ്പുനിര്‍മ്മാണ ശാലയിലും ജോലി ചെയ്തിരുന്നവരാണ് ഈ കുട്ടികൾ. 10 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരില്‍ ഭൂരിപക്ഷവും ബിഹാറില്‍ നിന്നുമുള്ളവരാണ്. 2000 മുതല്‍ 5000 രൂപവരെ മാതാപിതാക്കള്‍ക്ക് അഡ്വാന്‍സ് നല്‍കിയാണ് ഇവരെ ഹൈദരാബാദിലെത്തിച്ചത്. ഇങ്ങനെയെത്തുന്ന കുട്ടികളെ അപകടകരമായ രീതിയില്‍ കെമിക്കല്‍ ഫാക്ടറികളില്‍ വരെ ജോലിചെയ്യിക്കുന്നതായി റിപ്പോര്‍ട്ടുണ്ട്. ഇവര്‍ 14 മണിക്കൂര്‍ വരെ ജോലി ചെയ്യേണ്ടിവരുന്നുണ്ട്.