ഒബാമയുടെ സന്ദര്‍ശന വേളയിൽ ഇന്ത്യയില്‍ ഭീകരാക്രമണമുണ്ടാകാതെ പാകിസ്‌ഥാന് ശ്രദ്ധിക്കണമെന്ന് അമേരിക്ക
വാഷിംഗ്ടണ്‍: റിപ്പബ്ലിക്ക് ദിനത്തില്‍ ഒബാമയുടെ സന്ദര്‍ശനത്തിനിടെ ഇന്ത്യയില്‍ ഭീകരാക്രമണമുണ്ടാകാതെ ശ്രദ്ധിക്കണമെന്നു പാകിസ്‌ഥാന് അമേരിക്കയുടെ മുന്നറിയിപ്പ്. അതിര്‍ത്തികടന്നുള്ള തീവ്രവാദപ്രവര്‍ത്തനങ്ങള്‍ ശക്‌തമായി ചെറുക്കണമെന്നും അല്ലാത്തപക്ഷം കടുത്ത പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്നും അമേരിക്ക വ്യക്തമാക്കി. കൂടാതെ ഭീകരര്‍ അതിര്‍ത്തി വഴി നുഴഞ്ഞു കയറുന്നില്ലെന്ന് ഉറപ്പ് വരുത്തണമെന്നും പാക്കിസ്ഥാനോട് യുഎസ് ആവശ്യപ്പെട്ടിട്ടുണ്ട്.
മൂന്നു ദിവസത്തെ സന്ദര്‍ശനത്തിന് 25 നാണ് അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ ഇന്ത്യയിലെത്തുന്നത്. ജമ്മു- കശ്‌മീര്‍ അതിര്‍ത്തിയിലെ സംഘര്‍ഷവും ഡല്‍ഹിയിലെ ആയുധ വേട്ടയെയും ഗൗരവമായാണു ഇന്റലിജന്‍സ് ഏജന്‍സികള്‍ കാണുന്നത്.
കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ 1020 വെടിയുണ്ടകളുമായി മൂന്ന് പേര്‍ അറസ്‌റ്റിലായിരുന്നു.
രാജ്പഥില്‍ ഒബാമയുടെ സന്ദര്‍ശനത്തോട് അനുബന്ധിച്ച് ശക്തമായ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. അഞ്ച് തരം തട്ടുകളായി സുരക്ഷ ഒരുക്കുന്ന സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. 10,000 അര്‍ധ സൈനിക വിഭാഗത്തെ കൂടാതെ 80,000ല്‍ അധികം വരുന്ന ഡല്‍ഹി പോലീസും സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കുവാനായി അണിനിരക്കും.