‘ഹൃദയ സരസിലെ പ്രണയ പുഷ്പമേ’ ; ഗാനഗന്ധര്‍വ്വന് ഇന്ന് 75-ാം പിറന്നാള്‍

single-img
10 January 2015

0fd7d560-8ef9-4510-9b32-9e1b4d9ef264കൊച്ചി: അന്നും ഇന്നും മലയാളിയുടെ മനസ്സില്‍ ഇടംപിടിച്ച ശബ്ദത്തിന്റെ ഉടമ ആരെന്ന ചോദ്യത്തിന് ഉത്തരം ഒന്നേയുള്ളൂ. കാട്ടാശ്ശേരി ജോസഫ് യേശുദാസ് എന്ന കെ ജെ യേശുദാസ്. ഭാഷയുടെ അതിര്‍വരമ്പുകളും പ്രായവ്യത്യാസവുമില്ലാതെ സംഗീത പ്രേമികള്‍ നെഞ്ചിലേറ്റിയ ആ ശബ്ദമാധുരിയുടെ തമ്പുരാന് ഇന്ന് 75 ാം പിറന്നാള്‍ മധുരം. അതെ മലയാളത്തിന്റെ പ്രിയ ഗാന ഗന്ധര്‍വ്വന്‍ കെ ജെ യേശുദാസ് 75ാം പിറന്നാളിന്റെ നിറവിലാണ്. പിന്നിട്ട വഴികളിള്‍ പാട്ടിന്റെ പാലാഴി തീര്‍ത്ത ആ ശബ്ദമാധുരിക്ക് മുമ്പില്‍ മംഗളാശംസകളോടെ ശിരസ്സ് കുനിക്കുകയാണ് മലയാളം. മലയാളത്തിന്റെ സ്വന്തം ദാസേട്ടന്‍. 75 ന്റെ നിറവിലും ഗാന ഗന്ധര്‍വ്വനെ വ്യത്യസ്തനാക്കുന്നത് ആത്മ സമര്‍പ്പണവും വിനയവും തന്നെ. ഒപ്പം ഇടമുറിയാത്ത ജീവിത ചിട്ടകളും.

 

 

ആ മധുര ശബ്ദം ആദ്യമായി സംഗീത ആസ്വാദകര്‍ കേള്‍ക്കുന്നത് നാലു വരി ശ്ലോകത്തിലൂടെയാണ്. ശ്രീ നാരായണ ഗുരുദേവന്റെ സന്ദേശത്തെ ആസ്പദമാക്കി നമ്പിയത്ത് നിര്‍മിച്ച് കെ എസ് ആന്റണി സംവിധാനം ചെയ്ത ‘കാല്‍ പാടുകള്‍’ എന്ന ചിത്രത്തിലൂടെ. ‘ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സര്‍വ്വരും സോദരത്വേന വാഴുന്ന മാതൃകാ സ്ഥാനമാണിത്’ എന്ന ഗുരുവിന്റെ നാലു വരി യേശുദാസിന്റെ വശ്യമായ ശബ്ദത്തില്‍ ആദ്യമായി റെക്കോഡ് ചെയ്തപ്പോള്‍ ആ മഹാഗായകന്‍ മലയാളികളുടെ ജീവന്റെ സംഗീതവും ആത്മാവിന്റെ തുടിപ്പുമായി. ആ ഹൃദയ തുടുപ്പിനെയാണു ലോകമെങ്ങും ഉള്ള മലയാളികള്‍ ഗാന ഗന്ധര്‍വ്വന്‍ എന്നു സ്‌നേഹാദര പൂര്‍വ്വം സംബോധന ചെയ്യുന്നത്.

 

 

1940 ജനുവരി 10 നു ഫോര്‍ട്ട് കൊച്ചിയില്‍ പ്രശസ്ത നടനും ഗായകനുമായിരുന്ന അഗസ്റ്റിന്‍ ജോസഫിന്റെയും എലിസബത്തിന്റെയും അഞ്ച് മക്കളില്‍ മൂത്ത പുത്രനായി യേശുദാസ് ജനിച്ചു. ചെറുപ്രായത്തില്‍ തന്നെ യേശുദാസിനെ സംഗീതം അഭ്യസിപ്പിച്ചു. പിതാവ് തന്നെയായിരുന്നു ഗുരുനാഥനും. എട്ടു വയസ്സുള്ളപ്പോള്‍ പ്രാദേശികാടിസ്ഥാനത്തിലുള്ള ഒരു സംഗീത മത്സരത്തില്‍ പങ്കെടുത്ത് സ്വര്‍ണ്ണ മെഡല്‍ സ്വന്തമാക്കി. 1958ല്‍ സംസ്ഥാന സ്‌കൂള്‍ യുവജനോത്സവത്തില്‍ ശാസ്ത്രീയ സംഗീത മത്സരത്തില്‍ ഒന്നാം സ്ഥാനം ലഭിച്ചു. കരുവേലിപ്പടിക്കല്‍ കുഞ്ഞന്‍ വേലു ആശാന്റെ കീഴില്‍ ഒരു വര്‍ഷത്തെ സംഗീതാഭ്യസനം. തുടര്‍ന്ന് പള്ളുരുത്തി രാമന്‍ കുട്ടി ഭാഗവതരുടെ കീഴില്‍ ആറു മാസവും എറണാകുളം ശിവരാമന്‍ ഭാഗവതരുടെ കീഴില്‍ മൂന്നു വര്‍ഷവും സംഗീതം പഠിച്ചു. ഇന്ത്യന്‍ സിനിമ കണ്ട എക്കാലത്തെയും മികച്ച സംഗീത സംവിധായകരായ എം എസ് ബാബുരാജ്, ദേവരാജന്‍ മാസ്റ്റര്‍, ദക്ഷിണാമൂര്‍ത്തി സ്വാമി, സലീല്‍ ചൗധരി തുടങ്ങിയവര്‍ക്കൊപ്പം അനശ്വര ഗാനങ്ങള്‍ക്ക് ശബദം പകര്‍ന്നു യേശുദാസ്.

 

 

പത്താം ക്ലാസ് വിജയത്തിനു ശേഷം ശാസ്ത്രീയ സംഗീതാഭ്യസനത്തിനു തൃപ്പൂണിത്തുറ ആര്‍.എല്‍.വി അക്കാദമിയില്‍ ചേര്‍ന്നു. 1960 ല്‍ ഗാന ഭൂഷണം പരീക്ഷ ഒന്നാം റാങ്കോടെ പാസ്സായ യേശുദാസ് സംഗീത ഭൂഷനത്തിന് തിരുവനന്തപുരം സ്വാതി തിരുനാള്‍ അക്കാദമിയില്‍ ചേര്‍ന്നു. പ്രശസ്ത സംഗീതഞ്ജനായ ശെമ്മാങ്കുടി ആയിരുന്നു അന്നു അക്കാദമിയുടെ പ്രിന്‍സിപ്പല്‍. യേശുദാസിലെ സംഗീത പ്രതിഭ തിരിച്ചറിഞ്ഞ ശെമ്മാങ്കുടി യേശുദാസിനു വേണ്ട എല്ലാ സഹായങ്ങളും ചെയ്തു കൊടുത്തു. കര്‍ണാടക സംഗീത ലോകത്തെ ആചാര്യനായ ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ ശിഷ്യനാകാന്‍ സാധിച്ചത് അദ്ദേഹത്തിന്റെ സംഗീത ജീവിതത്തിലെ ഒരു വഴിത്തിരിവായി. എം ബി ശ്രീനിവാസന്റെ സംഗീത സംവിധാനത്തില്‍ കാല്‍പാടുകള്‍ എന്ന ചിത്രത്തില്‍ ആണു ആദ്യം പാടിയതെങ്കിലും ആദ്യം റിലീസ് ചെയ്ത സിനിമ ‘ശ്രീ കോവില്‍’ ആയിരുന്നു. മലയാളത്തിലും മറ്റു ഇന്ത്യന്‍ ഭാഷകളിലുമായി 30,000 ല്‍ പരം ഗാനങ്ങള്‍ ആലപിച്ചിട്ടുള്ള ഈ പ്രതിഭ ഏതാനും ചിത്രങ്ങളില്‍ പാടി അഭിനയിക്കുകയും ചെയ്തിട്ടുണ്ട്.

 

 

കാവ്യ മേള, കായംകുളം കൊച്ചുണ്ണി, അനാര്‍ക്കലി, പഠിച്ച കള്ളന്‍, അച്ചാണി, ഹര്‍ഷ ബാഷ്പം, നിറകുടം, കതിര്‍ മണ്ഡപം, പാതിരാ സൂര്യന്‍, നന്ദനം, ബോയ് ഫ്രണ്ട് തുടങ്ങിയ ചിത്രങ്ങളിലാണു അദ്ദേഹം പാടി അഭിനയിച്ചത്. ഏറ്റവും മികച്ച ഗായകനുള്ള ദേശീയ പുരസ്‌കാരവും സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരവും ഏറ്റവും കൂടുതല്‍ തവണ ലഭിച്ചത് ഈ അനുഗൃഹീത ഗായകനാണ്. ലോകത്തെവിടെയുമുള്ള മലയാളികളുടെ ആത്മാവിന്റെ ഭാഗമാണു ഗാനഗന്ധര്‍വ നാദം. ഗാന ഗന്ധര്‍വ്വന്റെ ഓരോ പാട്ടിനും വേണ്ടി മലയാളികള്‍ കാതോര്‍ത്തിരിക്കുകയാണ്. തിരക്കു പിടിച്ച ജീവിതത്തില്‍ എല്ലാം മറന്നിരിക്കാന്‍, ആ ശബ്ദ മാധുരി ശ്രവിക്കാന്‍, അനുഭവിക്കാന്‍ മലയാളികള്‍ കാതോര്‍ത്തിരിക്കുന്നു.