ബെംഗളൂരു ചര്‍ച്ച് സ്ട്രീറ്റിലുണ്ടായ ബോംബ് സ്‌ഫോടനം:പ്രതികളെക്കുറിച്ച് പോലീസിന് വിവരം ലഭിച്ചതായി സൂചന
ബെംഗളൂരു ചര്‍ച്ച് സ്ട്രീറ്റിലുണ്ടായ ബോംബ് സ്‌ഫോടനത്തില്‍ പ്രതികളെക്കുറിച്ച് പോലീസിന് വിവരം ലഭിച്ചതായി സൂചന. സി.സി.ടി.വി. ക്യാമറയില്‍നിന്ന് ലഭിച്ച ദൃശ്യത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം. മധ്യപ്രദേശിലെ ജയിലില്‍നിന്ന് രക്ഷപ്പെട്ട അഞ്ച് പ്രതികള്‍ക്ക് സി.സി.ടി.വി. ക്യാമറയിലെ ദൃശ്യവുമായി ബന്ധമുണ്ടോയെന്ന് പരിശോധിക്കുകയാണ് നിലവിൽ പോലീസ് .
രണ്ടുപേര്‍ സ്‌ഫോടനത്തിനുമുമ്പ് സ്‌ഫോടനം നടന്ന ഹോട്ടലിന്റെ മുന്‍വശത്തെ നടപ്പാതയിലെ ചെടിക്കുള്ളിൽ പതുങ്ങിനിന്നതായി സി.സി.ടി.വി. ദൃശ്യങ്ങളില്‍ പതിഞ്ഞിട്ടുണ്ട്. ഇതോടൊപ്പം സംഭവത്തിനുമുമ്പ് ബൈക്കിലെത്തിയവരുടെ ദൃശ്യവും പോലീസ് പരിശോധിക്കുന്നു. സി.സി.ടി.വി. ക്യാമറയില്‍നിന്ന് വ്യക്തമായ ദൃശ്യം ലഭിക്കാത്തതാണ് അന്വേഷണപുരോഗതിക്ക് പ്രധാന തടസ്സം.
രേഖാചിത്രം തയ്യാറാക്കി അന്വേഷണം നടത്താനാണ് തീരുമാനം. എന്നാല്‍, വ്യക്തമായ വിവരം കിട്ടുന്നതുവരെ രേഖാചിത്രങ്ങള്‍ പുറത്തുവിടേണ്ടയെന്ന തീരുമാനത്തിലാണ് പോലീസ്. സിമി പ്രവര്‍ത്തകരെ കേന്ദ്രീകരിച്ചാണ് അന്വേഷണം. ഇതുവരെ ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പ്രതികളുടെ രേഖാചിത്രം തയ്യാറാക്കുന്നതിന് വിദഗ്ധരായ ആര്‍ട്ടിസ്റ്റുമാരുടെ സഹായം പോലീസ് തേടിയിട്ടുണ്ട്.