അസം ദേശീയ ഉദ്യാനത്തിൽ വനപാലകനെ വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം കാണ്ടാമൃഗത്തെ കൊന്ന് കൊമ്പെടുത്തു
31 December 2014
സോനിത്പുര്‍: അസമിലെ രാജീവ് ഗാന്ധി ദേശീയ ഉദ്യാനത്തിലെ വനപാലകനെ വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം കാണ്ടാമൃഗത്തെ കൊന്ന് കൊമ്പെടുത്തു. ബുധനാഴ്ച പുലര്‍ച്ചെ 2.45 മണിയോടെയാണ് സംഭവം. അസമിലെ സോനിത്പൂറിലെ ദേശീയ ഉദ്യാനത്തിലെ നിരീക്ഷണ ടവറിന് സമീപത്തു വെച്ചാണ് കാണ്ടാമൃഗത്തെ വേട്ടയാടിയത്.
ഉദ്യാനത്തിലെ പെണ്‍ കാണ്ടാമൃഗത്തെയാണ് വെടിവെച്ചു വീഴ്ത്തിയ ശേഷം കൊമ്പെടുത്തത്. നിരീക്ഷണ ടവറിലിരുന്ന അസം ഹോം ഗാര്‍ഡ് സുശീല്‍ സീലിനെ വെടിവെച്ചു കൊലപ്പെടുത്തിയ ശേഷമാണ് വേട്ടക്കാര്‍ പാര്‍ക്കില്‍ കയറിയത്. സംഭവ സ്ഥലത്തുനിന്നും റൈഫിള്‍, പിസ്റ്റല്‍, തിരകള്‍ എന്നിവ പോലീസ് കണ്ടെടുത്തു. കൊമ്പിനു വേണ്ടി കാണ്ടാമൃഗങ്ങളെ വേട്ടയാടുന്നതിനാല്‍ ഇവ വംശനാശ ഭീഷണി നേരിടുകയാണ്. സംഭവത്തില്‍ പോലീസ് കൊലയാളികള്‍ക്ക് വേണ്ടി അന്വേഷണം ഊര്‍ജിതമാക്കി.