തച്ചങ്കരിക്ക് എ.ഡി.ജി.പിയായി സ്ഥാനക്കയറ്റ നൽകിയത് അറിഞ്ഞിട്ടില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല
തിരുവനന്തപുരം: ടോമിന്‍ തച്ചങ്കരിക്ക് എ.ഡി.ജി.പിയായി സര്‍ക്കാര്‍ സ്ഥാനക്കയറ്റം നല്‍കി. തച്ചങ്കരിയടക്കം രണ്ട് ഐ.ജിമാരെയാണ് എ.ഡി.ജി.പിമാരായി ഉയര്‍ത്തിയത്. ബുധനാഴിച്ച ചേര്‍ന്ന മന്ത്രിസഭായോഗമാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. ആഭ്യന്തരവകുപ്പിന്‍റെ എതിര്‍പ്പ് അവഗണിച്ചാണ് തച്ചങ്കരിക്ക് സ്ഥാനക്കയറ്റം നല്‍കിയത്. ചീഫ് സെക്രട്ടറിയും തച്ചങ്കരിയുടെ സ്ഥാനക്കയറ്റത്തെ എതിര്‍ത്തു. സ്ഥാനക്കയറ്റത്തെ കുറിച്ച് അറിഞ്ഞിട്ടില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പ്രതികരിച്ചു. തച്ചങ്കരിക്ക് പുറമേ ഐ.ജി ശൈഖ് ദര്‍വേസ് സാഹിബാണ് എ.ഡി.ജി.പിയാകുക.
ചട്ടം ലംഘിച്ച് വിദേശയാത്ര നടത്തിയതിന്‍റെ പേരിലും തച്ചങ്കരി വിവാദങ്ങളില്‍ ഉള്‍പെട്ടിരുന്നു. അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ തച്ചങ്കരി അന്വേഷണം നേരിടുന്നുമുണ്ട്. ഈ സാഹചര്യത്തിലാണ് തച്ചങ്കരിയുടെ സ്ഥാനക്കയറ്റത്തെ ആഭ്യന്തര വകുപ്പ് എതിര്‍ത്തത്.
അഞ്ച് ഡി.ഐ.ജിമാര്‍ക്ക് ഐ.ജിമാരായി സ്ഥാനക്കയറ്റം ലഭിച്ചു. എസ്. ശ്രീജിത്ത്, മഹിപാല്‍ യാദവ്. ഹരിനാഥ് മിശ്ര, വിജയ് ശ്രീകുമാര്‍, വിജയ് സാഖറെ എന്നിവരെയാണ് ഐജിമാരായി നിയമിച്ചത്.