യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രാജ്ഭവനിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം
യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രാജ്ഭവനിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം.കേന്ദ്രസര്‍ക്കാരിന്റെ കാവിവത്കരണ നടപടികള്‍ക്കെതിരെ ആയിരുന്നു മാർച്ച് . പോലീസ് പ്രവര്‍ത്തകര്‍ക്ക് നേരെ ജലപീരങ്കിയും കണ്ണീര്‍വാതക ഷെല്ലും പ്രയോഗിച്ചു. പ്രവര്‍ത്തകര്‍ പോലീസിന് നേരെ കല്ലേറും നടത്തി.
പോലീസ് രാജ്ഭവന് സമീപം പ്രവര്‍ത്തകരെ ബാരിക്കേഡ് തീര്‍ത്ത് തടഞ്ഞിരുന്നു. ഉദ്ഘാടനത്തിനു ശേഷം സമരക്കാര്‍ ബാരിക്കേഡ് തകര്‍ക്കാന്‍ ശ്രമിച്ചു. ഇതോടെ പോലീസ് ജലപീരങ്കി പ്രയോഗിക്കുകയായിരുന്നു. ഇതില്‍ പ്രകോപിതരായ പ്രവര്‍ത്തകരില്‍ ചിലര്‍ പോലീസിന് നേരെ കല്ലെറിഞ്ഞു.
ടി. സിദ്ദിഖ് സംസാരിച്ചുകൊണ്ടിരിക്കുമ്പോഴായിരുന്നു കണ്ണീര്‍വാതക പ്രയോഗം നടന്നത്. ഇതോടെ പ്രവര്‍ത്തകര്‍ ചിതറിയോടി. ഇതിനിടെ പോലീസിന് നേരെ കല്ലേറും തുടര്‍ന്നു. കല്ലേറില്‍ ജലപീരങ്കിയുടെ കണ്ണാടി ചില്ലുകള്‍ തകര്‍ന്നു. പോലീസ് ഒന്‍പത് റൗണ്ട് കണ്ണീര്‍വാതക ഷെല്ലുകള്‍ പ്രയോഗിച്ചു.അതേസമയം ജനങ്ങളെ തമ്മിലടിപ്പിക്കാനാണ് മതപരിവര്‍ത്തനത്തിലൂടെ ബി.ജെ.പിയും സംഘപരിവാര്‍ സംഘടനകളും ശ്രമിക്കുന്നതെന്ന് ധര്‍ണ ഉദ്ഘാടനം ചെയ്ത കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരന്‍പറഞ്ഞു.