സൊഹ്റാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ അമിത് ഷാ കുറ്റവിമുക്തൻ
ന്യൂഡല്‍ഹി: സൊഹ്റാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ ബി.ജെ.പി അധ്യക്ഷൻ അമിത് ഷായെ കുറ്റവിമുക്തനാക്കി. സി.ബി.ഐ പ്രത്യേക കോടതിയാണ് വിധി പുറപ്പെടുവിച്ചത്. കേസില്‍ നിന്ന് തന്നെ ഒഴിവാക്കണമെന്ന അമിത് ഷായുടെ അപേക്ഷ കോടതി അംഗീകരിക്കുകയായിരുന്നു. കേസില്‍ ഷാക്കെതിരെ മതിയായ തെളിവുകള്‍ ലഭിച്ചിട്ടില്ലെന്നും അതിനാല്‍ കുറ്റം ചുമത്താനാവില്ലെന്നും സി.ബി.ഐ കോടതി അറിയിച്ചു.
കഴിഞ്ഞ സെപ്റ്റംബറിലാണ് അമിത് ഷാ ഉള്‍പ്പെടെ 18 പേര്‍ക്കെതിരെ സിബിഎൈ കുറ്റപത്രം സമര്‍പ്പിച്ചത്. 2005 നവംബറിലായിരുന്നു കേസിനാസ്പദമായ സംഭവം. വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ 2010 ജൂലൈയില്‍ സി.ബി.ഐ അറസ്റ്റു ചെയ്ത അമിത് ഷാ മൂന്ന് മാസത്തെ ജയില്‍ ശിക്ഷ അനുഭവിച്ചിരുന്നു. സൊഹ്റാബുദ്ദീന്‍, ഭാര്യ കൗസര്‍ബി എന്നിവരെ ഹൈദരാബാദില്‍നിന്ന് പിടികൂടിയ ഗുജറാത്ത് ഭീകരവിരുദ്ധ സ്ക്വാഡ് ഗാന്ധിനഗറില്‍ കൊണ്ടുവന്ന് വ്യാജ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തുകയായിരുന്നു. അന്നത്തെ ആഭ്യന്തര മന്ത്രി അമിത് ഷായുടെ നിര്‍ദേശപ്രകാരമാണ് കൊലകള്‍ നടന്നതെന്ന് സി.ബി.ഐ അന്വേഷണത്തില്‍ കണ്ടത്തെിയതിനെ തുടര്‍ന്നായിരുന്നു അറസ്റ്റ്.
സംഭവത്തില്‍ അന്നത്തെ ഗുജറാത്ത് ആഭ്യന്തര മന്ത്രിയായിരുന്ന അമിത് ഷായ്ക്ക് പങ്കുള്ളതായി സിബിഐ കണ്ടെത്തിയിരുന്നു.