കെ.എസ്.ആര്‍.ടി.സി പെന്‍ഷന്‍ പ്രതിസന്ധിക്ക് പരിഹാരമായി
തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി പെന്‍ഷന്‍ പ്രതിസന്ധി പരിഹരിക്കുന്നതിന്റെ ഭാഗമായി പുതിയ പാക്കേജിന് രൂപം നൽകാൻ തീരുമാനിച്ചതായി ഗതാഗത മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ഏപ്രില്‍ ഒന്ന് മുതല്‍ പുതിയ പെന്‍ഷന്‍ ഫണ്ട് നിലവില്‍ വരും. ഇതുപ്രകാരം പെന്‍ഷന്‍ ഫണ്ടിലേക്ക് കെ.എസ്.ആര്‍.ടി.സി 20 കോടി രൂപ വീതം പ്രതിമാസം നല്‍കും. സര്‍ക്കാരും തുല്യമായി 20 കോടി വീതം നല്‍കുമെന്ന് ഗതാഗത മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അറിയിച്ചു.
തിരുവനന്തപുരത്ത് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ അധ്യക്ഷതയില്‍ ഗതാഗതമന്ത്രിയും കെ.എസ്.ആര്‍.ടി.സിയിലെ അംഗീകൃത തൊഴിലാളി സംഘടനകളുടെ പ്രതിനിധികളും പങ്കെടുത്ത യോഗത്തിലാണ് പുതിയ തീരുമാനങ്ങള്‍.
കെ.എസ്.ആര്‍.ടി.സി എടുത്ത വായ്പകള്‍ ഓഹരികളായി മാറ്റുമെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. കെ.ടി.ഡി.സി വായ്പ ദേശസാല്‍കൃത ബാങ്കുകളിലേക്ക് മാറ്റാന്‍ തീരുമാനിച്ചതായും. വന്‍ പലിശ ഈടാക്കുന്ന കെ.ടി.ഡി.എഫ്.സിയില്‍ നിന്നും ദേശസാത്കൃത ബാങ്കുകളിലേക്ക് മാറുന്നതിലൂടെ കോടികള്‍ ലാഭിക്കാനാകുമെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അറിയിച്ചു.
മൂന്നു മാസത്തെ പെന്‍ഷന്‍ കുടിശ്ശിക ഉടന്‍ കൊടുതീര്‍ക്കും. ഈ മാസം 24 മുതല്‍ മുടങ്ങിയ പെന്‍ഷന്‍ വിതരണം ചെയ്യും. 15,000 രൂപ വരെ പെന്‍ഷനുള്ളവര്‍ക്ക് അവരുടെ പെന്‍ഷന്‍ തുക പൂര്‍ണമായും ലഭിക്കും അതിന് മുകളില്‍ തുകയുള്ളവര്‍ക്ക് ബാക്കി തുക ഗഡുക്കളായി അടുത്ത ജൂലായ്, ആഗസ്ത്, സപ്തംബര്‍ മാസങ്ങളിലായി വിതരണം ചെയ്യും.
ജനവരി, ഫിബ്രവരി, മാര്‍ച്ച് മാസങ്ങളിലെ പെന്‍ഷനും ഇതേ ക്രമത്തില്‍ വിതരണം ചെയ്യും. ബാക്കി തുക ഒക്‌ടോബര്‍, നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ വിതരണം ചെയ്യും. കെ.എസ്.ആര്‍.ടി.സിക്ക് സര്‍ക്കാര്‍ നല്‍കിയ വായ്പ ഇക്വറ്റിയായി മാറ്റും. കൂടുതല്‍ ബസ്സുകള്‍ നിരത്തിലിറക്കി ദിവസേന 60 ലക്ഷം രൂപ അധിക വരുമാനമുണ്ടാക്കും. നഷ്ടത്തിലോടുന്ന സര്‍വീസുകളില്‍ 25 ശതമാനം നിര്‍ത്തലാക്കി പകരം ലാഭകരമായ റൂട്ടിലേക്ക് മാറ്റും.