നഴ്‌സിനെ സ്ഥലം മാറ്റിയ ചീഫ് മെഡിക്കല്‍ ഓഫീസറെ ജീവനോടെ തൊലിയുരിക്കുമെന്ന് ബി.ജെ.പി എം.എല്‍.എയുടെ ഭീഷണി
ജയ്പൂര്‍: മെയില്‍ നഴ്‌സിനെ സ്ഥലം മാറ്റിയ കോട്ട ചീഫ് മെഡിക്കല്‍ ഓഫീസറെ ജീവനോടെ തൊലിയുരിക്കുമെന്ന് ബി.ജെ.പി എം.എല്‍.എയുടെ ഭീഷണി വാട്‌സ്ആപ്പില്‍ തരംഗമാകുന്നു. സംഭവം വിവാദമായതോടെ ബി.ജെ.പി നേതൃത്വത്തിന് മാപ്പ് എഴുതി നല്‍കിയിരിക്കുകയാണ് എം.എല്‍.എ പ്രഹ്ലാദ് ഗുഞ്ജാള്‍.
ബി.ജെ.പി പ്രവര്‍ത്തകന്റെ ബന്ധു കൂടിയായ മെയില്‍ നഴ്‌സിനെ മരുന്നുകള്‍ വാങ്ങിയതില്‍ അഴിമതി കാണിച്ചതിന്റെ പേരിലാണ് സ്ഥലം മാറ്റിയത്. കോട്ട ജില്ലയിലെ മെഡിക്കല്‍ ഓഫീസര്‍ ആര്‍.എന്‍ യാദവിനെയാണ് ഗുഞ്ജാള്‍ ഭീഷണിപ്പെടുത്തിയത്. താങ്കള്‍ക്ക് രാത്രിയില്‍ ഉറങ്ങാന്‍ കഴിയില്ലെന്നും അതിനുള്ള കാര്യം താന്‍ ചെയ്യുമെന്നാണ് രാജസ്ഥാനില്‍ നിന്നുള്ള എം.എല്‍.എ പറയുന്നത്. കൂടാതെ നഴ്സിനെ തിരിച്ച് ഇതേ സ്ഥലത്തേക്ക് മാറ്റിയത് സംബന്ധിച്ച ഓര്‍ഡര്‍ തനിക്ക് നാളെ തന്നെ കിട്ടണമെന്നും എം.എല്‍.എ ആവശ്യപ്പെടുന്നുണ്ട്.
എ.എല്‍.എയുടെ ഭീഷണിയെ തുടര്‍ന്ന് ഡോക്ടർ യാദവ് രാജിവെയ്ക്കുകയും പൊലീസ് സംരക്ഷണം ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.
എന്നാല്‍ താന്‍ മെഡിക്കല്‍ ഓഫീസറെ ശകാരിക്കുക മാത്രമാണ് ചെയ്തതെന്നും ഭീഷണിപ്പെടുത്തിയിട്ടില്ലെന്നുമാണ് എം.എല്‍.എയുടെ വാദം. സ്ഥലംമാറ്റം ഒഴിവാക്കണമെന്ന് പല തവണ ആവശ്യപ്പെട്ടിട്ടും റെഡ്ഡി അനുസരിക്കാതിരുന്നതാണ് തന്നെ പ്രകോപിപ്പിച്ചതെന്നും ഗുഞ്ചാല്‍ പറഞ്ഞു.
അതേസമയം, ഗുഞ്ചാലിനെതിരെ സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിച്ചില്ലെങ്കില്‍ രാജിവയ്ക്കുമെന്ന് നിരവധി സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ വ്യക്തമാക്കി. സമരനടപടികളുമായി മുന്നോട്ടുപോകുമെന്നും അവര്‍ അറിയിച്ചു.