ഗീതയ്ക്കു മാതാവായ ഭൂമിയേ ക്ഷണമിതുമാതിരിയൊരു കർമ്മയോഗിയേ പ്രസവിക്കൂ….
കേരള സമൂഹത്തിന്റെ വികാസപരിണാമങ്ങളിൽ പ്രത്യേകിച്ച് നീതിന്യായ വ്യവസ്ഥയിൽ ജസ്റ്റിസ് വി.ആർ.കൃഷ്ണയ്യർക്കുണ്ടായിരുന്ന പാണ്ഡിത്യവും നിർണ്ണായക സ്വാധീനവും വളരെ വലുതായിരുന്നു. അടിച്ചമർത്തപ്പെടുന്ന പൗരാവകാശബോധങ്ങൾ തന്റെതായ രീതിയിലുള്ള ചെറുത്തുനില്പിലൂടെ നേടിയെടുത്ത് അർഹതപ്പെട്ട കൈകളിൽ എത്തിക്കുന്നതിൽ എന്നും അദ്ദേഹം വിജയം കൈവരിച്ചിരുന്നു.
നിയമത്തിന്റെ അജ്ഞത കൊണ്ട് കിട്ടേണ്ട നീതി കിട്ടാതെ മടക്കിക്കൊടുത്ത് പാർശ്വവത്കരിച്ചുപോകുന്ന സമൂഹത്തിന് തദ്വാര വ്യക്തിക്ക് പൗരബോധത്തിന്റെ ഉദ്ബോധനങ്ങൾ നൽകിഅവരേയും മുഖ്യധാരയിൽ എത്തിക്കുന്ന കാവലാളായിരുന്നു അദ്ദേഹം.
കഠിനമായി എഴുതിച്ചേർത്തിരിക്കുന്ന നിയമങ്ങൾ സമൂഹത്തിന് എത്രമാത്രം ഉപകാരപ്രദവും ഫലപ്രദവും അയവുള്ളതുമാണെന്ന് എത്രയോ തവണ അദ്ദേഹം തെളിയിച്ചിരിക്കുന്നു. ആധിപത്യമനോഭാവത്തിനും മനുഷ്യാവകാശലംഘനങ്ങൾക്കുമെതിരെ ആഞ്ഞടിക്കുന്ന തീച്ചൂട്ടായിരുന്നു ജസ്റ്റിസ്.
ഐക്യകേരളത്തിന്റെ ആദ്യത്തെ ആഭ്യന്തരമന്ത്രിയെ അഗ്നിച്ചിറകുകൾ ഏറ്റുവാങ്ങുമ്പോൾ ഒന്നേ ഓർക്കാൻ കഴിഞ്ഞുള്ളു നീതിലോകത്തിൽ അടിച്ചമർത്തപ്പെടുന്നവർക്ക്(അത് ഏത് അവസ്ഥയിലായാലും) ജസ്റ്റിസ് ഒരു ഊന്നുവടിയായിരുന്നു. നീതിബോധത്തിന്റെ കായികബലം തീരെ കുറഞ്ഞ സമൂഹത്തിൽ നിന്ന് കാലം അത് അടർത്തിമാറ്റിയിരിക്കുന്നു. ചെല്ലാനൊരിടവും പറയാനൊരാളിനേയും കാലം കനലെടുത്തിരിക്കുന്നു.