ജോബ്സിന്റെ ഗ്യാരേജിനെ കുറിച്ചുള്ള മിഥ്യാധാരണകളെ തിരുത്തി സ്റ്റീവ് വോസ്നിയാക്ക്
ആപ്പിളിനെ വളർച്ചയെ കുറിച്ച് നിലനിൽക്കുന്ന നിരവധി മിഥ്യാധാരണകളെ ദൂരീകരിച്ച് സ്റ്റീവ് വോസ്നിയാക്ക് രംഗത്ത്. ആപ്പിളിന്റെ സ്ഥാപകരിൽ ഒരാൾ കൂടിയായ വോസ്നിയാക്ക് കമ്പനിയെ പറ്റി നിലനിൽക്കുന്ന കെട്ടുകഥകളെ കുറിച്ച് കഴിഞ്ഞ ദിവസം വിശദീകരണം നൽകുകയുണ്ടായി.
ലോകം മനസിലാക്കിയിരിക്കുന്നത് തെറ്റായിട്ടാണെന്നും യഥാർഥത്തിൽ സ്റ്റീവ് ജോബ്സിന്റെ ഗ്യാരേജിൽ വെച്ചല്ല ആപ്പിളിന് രൂപം കൊടുത്തതെന്നും വോസ്നിയാക്ക് പറഞ്ഞു. കൂടാതെ ജോബ്സിന്റെ ഗ്യാരേജിൽ വെച്ച് ആപ്പിളിന്റെ ഉല്പന്നങ്ങൾക്ക് ഒന്നിനും തങ്ങൾ രൂപകല്പന നടത്തിയിട്ടില്ലെന്നും. അവിടെ വെച്ച് ഒരുതരത്തിലുള്ള നിർമ്മാണ പ്രവർത്തനങ്ങളും നടത്തിയിട്ടില്ലെന്നും.
തങ്ങൾക്ക് അവിടം ഗൃഹാതുരത്വം നൽകുന്ന സ്ഥലമണെന്നും അല്ലാതെ ലോകം കരുതുന്നത് പോലെ ആപ്പിളിന്റെ ചരിത്രവുമായി ജോബ്സിന്റെ ഗ്യാരേജിന് യാതൊരു ബന്ധവുമില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ വർഷമാണ് സിലിക്കൺ വാലിയിൽ നിലകൊള്ളുന്ന ഗ്യാരേജ് ചരിത്രപരമായി മൂല്യമുള്ള സ്ഥലമായി മാറിയതെന്നും അദ്ദേഹം പറഞ്ഞു.
ജോബ്സ് സിനിമയിൽ ചിത്രീകരിച്ചിരിക്കുന്നത് പോലെ ‘കമ്പ്യൂട്ടർ ലോകത്തെ മാറ്റി മറിക്കുമെന്ന്’ ആദ്യം പറഞ്ഞത് സ്റ്റീവ് ജോബ്സ് അല്ലെന്നും. ജോബ്സ് നല്ലൊരു വ്യവസായി മാത്രമാണെന്നും. അദ്ദേഹത്തിന് ഉല്പന്നങ്ങൾ നിർമ്മിക്കുന്നതിന് ആവശ്യമായ തീരുമാനങ്ങൾ പെട്ടെന്ന് എടുക്കാനുള്ള കഴിവ് മാത്രമാണ് ഉണ്ടായിരുന്നതെന്നും സ്റ്റീവ് വോസ്നിയാക്ക് പറഞ്ഞു.