ഡല്‍ഹിയില്‍ മലയാളി യുവതിയെ സുഹൃത്ത് വീട്ടുതടങ്കലില്‍വെച്ച് ബലാത്സംഗം ചെയ്തതായി പരാതി

single-img
5 December 2014

dഡല്‍ഹിയില്‍ മലയാളി യുവതിയെ സുഹൃത്ത് ഒരുവര്‍ഷത്തോളം വീട്ടുതടങ്കലില്‍വെച്ച് ബലാത്സംഗം ചെയ്തതായി പരാതി. തെക്കന്‍ ഡല്‍ഹിയിലെ വസന്ത്കുഞ്ചിലെ വീട്ടില്‍ പൂട്ടിയിട്ടിരുന്ന 21-കാരിയെ ചൊവ്വാഴ്ച വൈകിട്ട് പോലീസ് ആണ് രക്ഷപ്പെടുത്തിയത് . ബലാത്സംഗം ചെയ്യുന്നതിന്റെയും മറ്റും മൊബൈലില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് പറഞ്ഞ് യുവതിയെ വീട്ടുതടങ്കലില്‍ വെക്കുകയായിരുന്നു.

കുറച്ചുദിവസം മുമ്പ് സുഹൃത്ത് സ്വദേശമായ ഭോപ്പാലിലേക്ക് പോയപ്പോള്‍ യുവതി കേരളത്തിലേക്ക് ഫോണ്‍ ചെയ്ത് അമ്മയോട് സംഭവങ്ങള്‍ തുറന്നുപറഞ്ഞു. തുടര്‍ന്ന് അമ്മ ഡല്‍ഹിയിലുള്ള തന്റെ സഹോദരനെയും ഭാര്യയെയും വിവരമറിയിക്കുകയും അവര്‍ പോലീസിനെ സമീപിക്കുകയുമായിരുന്നു. പോലീസെത്തി യുവതിയെ രക്ഷപ്പെടുത്തി.

ഭോപ്പാല്‍ സ്വദേശിയായ യുവാവ് രണ്ട് വര്‍ഷം മുമ്പ് കേരളത്തില്‍ വെച്ചാണ് യുവതിയെ പരിചയപ്പെട്ടത്. കേരളത്തിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവാവ് അവിടെ ജോലിചെയ്തിരുന്ന യുവതിയുമായി പരിചയത്തിലായി. ഡല്‍ഹിയില്‍ നല്ല ജോലി ശരിയാക്കിത്തരാമെന്ന് യുവാവ് പറഞ്ഞതിനെത്തുടര്‍ന്ന് യുവതി ആശുപത്രിയിലെ ജോലി രാജിവെച്ചു. ഡല്‍ഹിയിലെത്തിയ ഉടനെ യുവാവ് തന്നെ ബലാത്സംഗം ചെയ്യുകയും അത് ചിത്രീകരിക്കുകയും ചെയ്തുവെന്ന് യുവതി പറയുന്നു.

ഡല്‍ഹിയില്‍ എം.ബി.എ.യ്ക്ക് പഠിക്കുകയാണ് യുവാവ്. എന്നാല്‍, ഏത് സ്ഥാപനത്തിലാണ് പഠിക്കുന്നതെന്ന് പോലീസ് വെളിപ്പെടുത്തിയിട്ടില്ല. സംഭവത്തില്‍ പോലീസ് കേസെടുത്തു. പ്രതിയെ അറസ്റ്റുചെയ്യാന്‍ പോലീസ് സംഘം ഭോപ്പാലിലേക്ക് പോയിട്ടുണ്ട്. യുവതിയെ കൗണ്‍സലിങ്ങിന് വിധേയമാക്കുകയാണെന്ന് പോലീസ് അറിയിച്ചു.