ആൾദൈവം അഷുതോഷ് മഹാരാജിന്റെ മൃതദേഹം സർക്കാർ ഇടപെട്ട് മറവ് ചെയ്യണമെന്ന് കോടതി

single-img
3 December 2014

ashutജലന്ധർ: വിവാദ ആൾദൈവം രാംപാലിനെ കോടികൾ മുടക്കി ഹരിയാന സർക്കാർ ദിവസങ്ങൾക്ക് മുൻപ് അറസ്റ്റു ചെയ്തതേയുള്ളു. എന്നാൽ ഇപ്പോൾ ഭീഷണിയായിരിക്കുന്നത് മറ്റൊരു ആൾദൈവത്തിന്റെ അനുയായികളാണ്. അഷുതോഷ് മഹാരാജ് എന്ന ആൾദൈവം ഈ വർഷം ജനുവരിയിൽ മരണമടഞ്ഞിരുന്നു.  ഇദ്ദേഹത്തിന്റെ മൃതശരീരം അനുയായികൾ  മറവ് ചെയ്യുവാൻ കൂട്ടാക്കുന്നില്ല. അഷുതോഷിന്റെ മൃതശരീരം ഫ്രീസറിൽ സൂക്ഷിച്ചിരിക്കുകയാണ്.

സ്വാമിജി സമാധിയിലാണെന്നും അതിന് തടസമുണ്ടാകുന്നതൊന്നും ചെയ്യാൻ പാടില്ലെന്നുമാണ് വിശ്വാസികൾ പറയുന്നത്. ആധുനികം ഉപകരങ്ങളിൽ കൂടി സന്ന്യാസിയുടെ സമാധിയെ നോക്കി കാണാൻ കഴിയില്ലെന്നാണ് ഭക്തരുടെ അഭിപ്രായം. എന്തായാലും സംഭവത്തിൽ ഇടപെട്ട കോടതി ആൾദൈവത്തിന്റെ ശരീരം അടിയന്തരമായി മറവ് ചെയ്യണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ഇതിന്റെ ഭാഗമായി സർക്കാർ നടത്തിയ എല്ലാ ശ്രമങ്ങളും പരാജയപ്പെടുകയായിരുന്നു.പോലീസിനെ ആശ്രമത്തിനുള്ളിൽ കടക്കാൻ ആൾദൈവത്തിന്റെ സുരക്ഷാ ജീവനക്കാർ സമ്മതിച്ചിട്ടില്ല.  ആശ്രമത്തിന് ചുറ്റും സിസിടിവി ക്യാമറകളും ആയുധധാരികളായ അനുയായികളും നില്പുണ്ട്.

കൂടാതെ സമാധിയിലായ സ്വാമിയുടെ സുരക്ഷാ ഉദ്വോഗസ്ഥർ ബാരിക്കേടുകൾ വെച്ച് ഗ്രാമത്തിൽ പ്രവേശിക്കുന്ന വാഹനങ്ങളെ പരിശോധിക്കുന്നുണ്ട്. ഇത്തരത്തിൽ നിയമം കൈയ്യിലെടുക്കുന്ന ആൾദൈവങ്ങളുടെ സേനക്കുനേരെ ശക്തമായ നടപടിയെടുക്കാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ടെന്ന് അറിയുന്നു.