രാജ്യത്തെ ക്രൈസ്തവരും മുസ്ലീങ്ങളും രാമന്റെ മക്കളാണെന്ന് വിശ്വസിക്കാത്തവര്‍ക്ക് ഇന്ത്യയില്‍ സ്ഥാനമില്ലെന്ന് കേന്ദ്രമന്ത്രി സാധ്വി നിരഞ്ജന്‍ ജ്യോതി
ന്യൂഡല്‍ഹി: രാജ്യത്തെ ക്രൈസ്തവരും മുസ്ലീങ്ങളും രാമന്റെ മക്കളാണെന്നും ഇതില്‍ വിശ്വസിക്കാത്തവര്‍ക്ക് ഇന്ത്യയില്‍ സ്ഥാനമില്ലെന്നും കേന്ദ്രമന്ത്രി സാധ്വി നിരഞ്ജന്‍ ജ്യോതി. ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി.ക്ക് വോട്ട് ചെയ്യേണ്ടതിന്റെ പ്രാധാന്യം എടുത്തുപറയുമ്പോഴായിരുന്നു മന്ത്രിയുടെ വിവാദ പരാമര്‍ശം. രാമനില്‍ വിശ്വസിക്കുന്നവര്‍ക്ക് വോട്ട് ചെയ്യണോ അതോ അവിശ്വാസികള്‍ക്ക് വോട്ട് ചെയ്യണോ എന്ന് ജനങ്ങള്‍ തീരുമാനമെടുക്കമെന്നായിരുന്നു മന്ത്രി പറഞ്ഞത്.
അവിശ്വാസികള്‍ എന്നതുകൊണ്ട് താന്‍ ഉദ്ദേശിച്ചത് വിഘടനവാദികളേയും രാജ്യദ്രോഹ ശക്തികളേയുമാണെന്നാണ് മന്ത്രി നൽകുന്ന വിശദീകരണം. ഇന്ത്യയ്ക്ക് പുറത്ത് എല്ലാവരും ഹിന്ദുസ്ഥാനികള്‍ എന്നാണ് അറിയപ്പെടുന്നതെന്നും ഇക്കാര്യമാണ് താന്‍ പ്രസംഗത്തില്‍ സൂചിപ്പിച്ചതെന്നുമാണ് കേന്ദ്രമന്ത്രി നൽകുന്ന വിശദീകരണം
കേന്ദ്രമന്ത്രിക്കെതിരെ നടപടി കൈക്കൊള്ളണമെന്ന് ആവശ്യപ്പെട്ട് രാജ്യസഭയിലും ലോക്സഭയിലും പ്രതിപക്ഷ അംഗങ്ങള്‍ ബഹളം വച്ചു. തുടർന്ന് തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ നടത്തിയ വിവാദ പ്രസംഗത്തിന് കേന്ദ്രമന്ത്രി സാധ്വി നിരഞ്ജന്‍ ജ്യോതി ലോക്‌സഭയില്‍ മാപ്പു പറഞ്ഞു.