ബംഗ്ലദേശ് സ്പിന്നര്‍ തായ്ജുള്‍ ഇസ്‌ലാമിനു ഏകദിന ക്രിക്കറ്റില്‍ ചരിത്ര നേട്ടം
മിര്‍പൂര്‍: ബംഗ്ലദേശ് സ്പിന്നര്‍ തായ്ജുള്‍ ഇസ്‌ലാമിനു ഏകദിന ക്രിക്കറ്റില്‍ ചരിത്ര നേട്ടം. സിംബാബ്‌വെയ്‌ക്കെതിരായ അരങ്ങേറ്റ മത്സരത്തില്‍ തന്നെ ഹാട്രിക് നേടിയാണ് ഇസ്ലാം ഏകദിന ക്രിക്കറ്റിൽ റെക്കോഡ് കുറിച്ചത്. പനയാങ്കര, നയുംബ, ചത്താര എന്നിവരുടെ വിക്കറ്റ് വീഴ്ത്തിയാണ് 22 കാരന്‍ ഇസ്ലാം നേട്ടം സ്വന്തമാക്കിയത്.
ഹാട്രിക് ഉള്‍പ്പടെ 11 റണ്‍സിന് നാല് വിക്കറ്റാണ് തായ്ജുള്‍ ആദ്യ കളിയില്‍ സ്വന്തമാക്കിയത്. ഏകദിന ക്രിക്കറ്റിലെ 45 ാം ഹാട്രിക്കിന് ഉടമയായ താജുള്‍ ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ ബംഗ്ലാദേശുകാരനാണ്.
മത്സരത്തില്‍ ഏഴോവറില്‍ 11 റണ്‍സ് വഴങ്ങി നാലു വിക്കറ്റെടുത്ത ഇസ്ലാമിന്റെ കരുത്തില്‍ ബംഗ്ലാദേശ് സിംബാബ്‌വെയെ 128 റണ്‍സിനു പുറത്താക്കി. മറുപടി ബാറ്റിംഗില്‍ 24.3 ഓവറില്‍ അഞ്ചുവിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ട ബംഗ്ലാദേശ് ഏകദിന പരമ്പര 5-0ത്തിനു തൂത്തുവാരി.
ഇതിനോടകം തന്നെ അഞ്ച് ടെസ്റ്റില്‍ നിന്ന് 25 വിക്കറ്റ് സ്വന്തം പേരില്‍ കുറിച്ചുകഴിഞ്ഞു. അതില്‍ സിംബാബ്‌വക്കെതിരായ മിര്‍പ്പുര്‍ ടെസ്റ്റില്‍ നേടിയ എട്ട് വിക്കറ്റ് പ്രകടനമാണ്(39-8) മികച്ചത്.