ട്രെയിനിൽ ദമ്പതികൾക്ക് മയക്കു മരുന്ന് കലർന്ന വെള്ളം നൽകി സ്വർണാഭരണങ്ങൾ കവർന്നു
ട്രെയിനിൽ ദമ്പതികൾക്ക് മയക്കു മരുന്ന് കലർന്ന വെള്ളം നൽകി 15 പവന്റെ സ്വർണാഭരണങ്ങൾ കവർന്നു. ഗുജറാത്ത് – തിരുനെൽവേലി ഹാപ്പ എക്സ് പ്രസ് ട്രെയിനിലായിരുന്നു സംഭവം. കായംകുളം കൃഷ്ണപുരം കാപ്പിൽ മേക്ക് ദേവകി മന്ദിരത്തിൽ രാധാകൃഷ്ണൻ (63), ഭാര്യ ചന്ദ്രിക (53) എന്നിവരാണ് കവർച്ചയ്ക്ക് ഇരയായത്.
രാധാകൃഷ്ണന്റെ മൂന്നുപവന്റെ മാലയും ചന്ദ്രികയുടെ അഞ്ചുപവന്റെ മാലയും ഏഴ് പവന്റെ വളകളുമാണ് നഷ്ടപ്പെട്ടത്.അബോധാവസ്ഥയിൽ കണ്ട ഇവരെ മറ്റ് യാത്രക്കാർ കായംകുളം ഗവ. ആശുപത്രിയിൽ എത്തിച്ചു.
ഇന്നലെ രാവിലെ പത്തുമണിവരെ ഇവർ സാധാരണ നിലയിലായിരുന്നു. സഹയാത്രക്കാരൻ നൽകിയ വെള്ളം കുടിച്ചതോടെയാണ് അബോധാവസ്ഥയിൽ ആയതെന്ന് രാധാകൃഷ്ണൻ ഓർമ്മിക്കുന്നു.
ദമ്പതികൾ ട്രെയിനിൽ മയങ്ങിക്കിടക്കുകയാണെന്ന് വൈകുന്നേരത്തോടെയാണ് മറ്റ് യാത്രക്കാർക്ക് മനസിലായത്. അപ്പോൾ ട്രെയിൻ ഹരിപ്പാട് പിന്നിട്ടിരുന്നു. അൽപ്പം ബോധം വീണ്ടെടുത്ത രാധാകൃഷ്ണനിൽ നിന്ന് വിവരങ്ങൾ മനസിലാക്കിയ യാത്രക്കാർ കായംകുളം റെയിൽവേ സ്റ്റേഷൻ അധികൃതരെ വിവരം അറിയിക്കുകയും അവരുടെ സഹായത്തോടെ കായംകുളം ഗവ. ആശുപത്രിയിൽ എത്തിക്കുകയുമായിരുന്നു. ഇരുവരും സുഖം പ്രാപിച്ചുവരുന്നു.