കേന്ദ്രീയ വിദ്യാലയങ്ങളിൽ ജർമ്മൻ ഭാഷയ്ക്കു പകരം സംസ്കൃതം നിർബന്ധമാക്കാനുള്ള കേന്ദ്ര തീരുമാനത്തിന് വിമർശനം
അദ്ധ്യയന വർഷത്തിന്റെ മധ്യത്തിൽ സംസ്കൃതം നിർബന്ധമാക്കാനുള്ള തീരുമാനം നടപ്പാക്കുന്നത് വിദ്യാർത്ഥികൾക്ക് അമിത ഭാരമാകുമെന്ന് ജസ്റ്റിസ് എ.ആർ.ധവേ അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. ”നിങ്ങളുടെ തെറ്റിന് വിദ്യാർത്ഥികളെ എന്തിന് ശിക്ഷിക്കുന്നു?” ജർമ്മൻ മൂന്നാം ഭാഷയല്ലെന്നും ജർമ്മൻ അധികൃതരുമായി സർക്കാർ മൂന്ന് വർഷം മുൻപുണ്ടാക്കിയ ധാരണ അംഗീകരിക്കാനാവില്ലെന്നുമുള്ള കേന്ദ്രത്തിന്റെ അപേക്ഷ തള്ളിക്കൊണ്ട് കോടതി ചോദിച്ചു.
വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും ഭാഗത്തു നിന്ന് ചിന്തിണം. ഈ അധ്യയന വർഷം ഇങ്ങനെ തുടരട്ടെയെന്നും തീരുമാനം അടുത്ത വർഷം നടപ്പിലാക്കാൻ ശ്രമിക്കുവെന്നും കോടതി നിർദ്ദേശിച്ചു. ജർമ്മൻ മൂന്നാം ഭാഷയായി നിലനിർത്തിക്കൊണ്ട് സംസ്കൃതത്തെ അഡീഷണൽ ഭാഷയാക്കുന്നതും പരിഗണിക്കാവുന്നതാണ്.
സംസ്കൃതം മൂന്നാം ഭാഷയായി പാഠ്യവിഷയമാക്കാനുള്ള തീരുമാനം അടുത്ത അധ്യയന വർഷത്തേക്ക് മാറ്റിവയ്ക്കുന്നതു സംബന്ധിച്ച് മാനവശേഷി വികസന മന്ത്രാലയത്തിന്റെ അഭിപ്രായംതേടാൻ അറ്റോർണി ജനറൽ മുകുൽ റോഹത്ഗിയോട് കോടതി നിർദ്ദേശിച്ചു.
എന്നാൽ നമ്മുടെ സംസ്കാരത്തെ മറക്കരുതെന്നും ഭാഷകളുടെ അമ്മയായ സംസ്കൃതം പഠിക്കുന്നതു വഴി മറ്റു ഭാഷകൾ അനായാസം പഠിക്കാനാകുമെന്നും കോടതി വിലയിരുത്തി.