വീണ്ടും ദുരഭിമാനക്കൊല; ഗര്‍ഭിണിയെ സഹോദരന്മാര്‍ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം കനാലില്‍ തള്ളി
29 November 2014
മീററ്റ്: അവിഹിത ഗര്‍ഭം ധരിച്ച പെണ്‍കുട്ടിയെ സഹോദരന്മാര്‍ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം കനാലില്‍ ഒഴുക്കി. ഉത്തര്‍പ്രദേശിലെ മീററ്റിലാണ് സംഭവം നടന്നത്. കഴിഞ്ഞ ദിവസം പെണ്‍കുട്ടിയുെട മൃതദേഹം കനാലില്‍നിന്ന് കണ്ടെടുത്തിരുന്നു. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് കൊലപാതകവിവരം പുറത്തായത്.
സമീപവാസിയായ യുവാവുമായി പ്രണയത്തിലായിരുന്നു 19 കാരിയെ ശാരീരികാസ്വസ്ഥതകളെ തുടര്‍ന്ന് ഡോക്ടറെ കാണിച്ചപ്പോഴാണ് എട്ടുമാസം ഗര്‍ഭിണിയാണെന്ന വിവരം അറിയുന്നത്. തുടര്‍ന്ന് സഹോദരന്മാർ ചേർന്ന് പെൺകുട്ടിയെ ശ്വാസംമുട്ടിച്ചുകൊന്ന് ഗംഗയുടെ കനാലില്‍ താഴ്ത്തിയെന്നാണ് പോലീസ് ഭാഷ്യം. ശ്വാസം മുട്ടിയാണ് മരണപ്പെട്ടതെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോർട്ടിൽ പറയുന്നു. പ്രതികള്‍ക്കുവേണ്ടി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പെണ്‍കുട്ടിയുടെ വീട്ടുകാരും ഒളിവിലാണ്.