ഐ.ടി ഉദ്യോഗസ്ഥയെ മാനഭംഗപ്പെടുത്തിക്കൊന്ന കേസിലെ പ്രതികൾക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു
ചെന്നൈയിൽ ഐ.ടി ഉദ്യോഗസ്ഥയെ മാനഭംഗപ്പെടുത്തിക്കൊന്ന കേസിലെ മൂന്ന് പ്രതികൾക്ക് ചെങ്കൽപ്പെട്ട് മഹിളാ കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. ഐ.ടി ഉദ്യോഗസ്ഥയായിരുന്ന ഉമ മഹേശ്വരിയെയാണ് ഫെബ്രുവരി 13ന് ജോലികഴിഞ്ഞ് പോകും വഴി അന്യസംസ്ഥാന തൊഴിലാളികൾ ചേർന്ന് മാനഭംഗപ്പെടുത്തിയ ശേഷം കൊലപ്പെടുത്തിയത്.
സംഭവദിവസം കേളംബക്കത്ത് നിന്ന് കാണാതായ മൃതദേഹം ഒൻപത് ദിവസത്തിന് ശേഷം ഐ.ടി പാർക്കിൽ നിന്നും കണ്ടെത്തുകയായിരുന്നു.
ഇന്ത്യയിൽ ആദ്യമായി ഡ്രോൺ ഉപയോഗിച്ച് അന്വേഷണം നടത്തിയെന്ന പ്രത്യേകതയും ഈ കേസിനുണ്ട്. ഡ്രോൺ ഉപയോഗിച്ച് എം.ഐ.റ്റി വിദഗ്ദരുടെ സഹായത്തോടെയാണ് പൊലീസ് ഉമയുടെ ശരീരം കണ്ടെടുത്തത്.
പ്രദേശത്ത് സ്ഥാപിച്ചിരുന്ന സി.സി.ടി.വി നിരീക്ഷിച്ചാണ് സംഭവദിവസം ഉമയുടെ എ.ടി.എം കാർഡ് ഉപയോഗിച്ച് പണം പിൻവലിച്ച മൂന്ന് പേരെ പൊലീസ് തിരിച്ചറിഞ്ഞത്. തുടർന്ന് ആ പ്രദേശത്തെ മൊബൈൽ ടവറുകൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ ആണ് പ്രതികളെ അറസ്റ്റു ചെയ്തത് .