ധനമന്ത്രിക്കെതിരായ ബാർ കോഴ വിവാദം : യു.ഡി.എഫ് യോഗം പൂർണ പിന്തുണ പ്രഖ്യാപിച്ചു
മന്ത്രി മാണിക്കെതിരായ ആരോപണങ്ങളെ ഒറ്റക്കെട്ടായി പ്രതിരോധിക്കാൻ യു.ഡി.എഫ് തീരുമാനിച്ചതായി കൺവീനർ പി.പി.തങ്കച്ചൻ പറഞ്ഞു. എന്തൊക്കെ സംഭവിച്ചാലും സർക്കാർ മദ്യനയത്തിൽ നിന്ന് പിന്നോട്ട് പോവില്ല. സർക്കാരിന്റെ മദ്യനയത്തിൽ എതിർപ്പുള്ളവരാണ് ആരോപണങ്ങളുമായി രംഗത്ത് വന്നിരിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു .
മാണിക്കെതിരായ ആരോപണത്തിന് പിന്നിൽരാഷ്ട്രീയ പകപോക്കലാണ്. ബാറുടമകൾ സർക്കാരിനെ പ്രതികാര ബുദ്ധിയോടെയാണ് സമീപിക്കുന്നത്. മദ്യനിരോധനം ഘട്ടംഘട്ടമായി നടപ്പാക്കുമെന്നത് യു.ഡി.എഫിന്റെ പ്രഖ്യാപിത നയമാണ്. അതുമായി മുന്നോട്ട് പോവുക തന്നെ ചെയ്യും. അഴിമതിക്കെതിരെ യു.ഡി.എഫ് എന്നും ശക്തമായ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത് എന്നും അദ്ദേഹം പറഞ്ഞു .
അതേസമയം ബാർ അസോസിയേഷൻ വർക്കിംഗ് പ്രസിഡന്റ് ബിജു രമേശിന്റെ ആരോപണം പൊള്ളയാണെന്ന് ഇതിനോടകം തന്നെ തെളിഞ്ഞതായും തങ്കച്ചൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.ഡിസംബർ 15ന് അടുത്ത യു.ഡി.എഫ് യോഗം തിരുവനന്തപുരത്ത് ചേരാനും തീരുമാനിച്ചതായി തങ്കച്ചൻ അറിയിച്ചു.