സംസ്ഥാനത്തോടുന്ന ബസുകള്‍ രാത്രിയിൽ സ്ത്രീയാത്രക്കാര്‍ ആവശ്യപ്പെടുന്ന സ്ഥലത്ത് നിര്‍ത്താന്‍ ഉത്തരവ്
കോഴിക്കോട്: സിറ്റി ബസും കെ.എസ്.ആർ.ടിയുമടക്കം സംസ്ഥാനത്തോടുന്ന ബസുകള്‍ വൈകീട്ട് 6.30 നും പുലര്‍ച്ചെ ആറിനുമിടയില്‍ സ്ത്രീയാത്രക്കാര്‍ ആവശ്യപ്പെടുന്ന സ്ഥലത്ത് നിര്‍ത്താന്‍ ഉത്തരവ്. സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമം സംബന്ധിച്ച നിയമസഭാ സമിതി സമര്‍പ്പിച്ച ശിപാര്‍ശയുടെ അടിസ്ഥാനത്തില്‍ ഉത്തരവ്. ഇറങ്ങാന്‍ മതിയായ സമയം ബസ് നിര്‍ത്തണമെന്നും ഉത്തരവില്‍ പറയുന്നു. സ്ത്രീകള്‍ ആവശ്യപ്പെട്ടാല്‍ ഏതിടത്തും ഇനി ബസ് നിര്‍ത്തണം. വോള്‍വോയടക്കമുള്ള ബസുകള്‍ക്ക് നിയമം ബാധകമാണ്. എന്നാൽ ബസ് നിര്‍ത്തിയില്ലെങ്കില്‍ ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കുമെതിരെ കര്‍ശന നടപടി സ്വീകരിക്കാനും ആവശ്യമെങ്കില്‍ പെര്‍മിറ്റ് റദ്ദ് ചെയ്യാനും വ്യവസ്ഥയുണ്ട്.
എല്ലാ ബസുകളുടെയും ഉള്ളില്‍ മുന്നിലും പിന്നിലും രജിസ്ട്രേഷന്‍ നമ്പറിന് സമീപം ചൈല്‍ഡ് ലൈന്‍, വനിതാ ഹെല്‍പ്ലൈന്‍, പൊലീസ്,ആര്‍.ടി.ഒ എന്നിവരുടെ ഫോണ്‍ നമ്പറുകള്‍ രേഖപ്പെടുത്തിയിരിക്കണം. കെ.എസ്.ആർ.ടി.സി ഒഴികെയുള്ള ബസുകളില്‍, ആര്‍.സി ഉടമയുടെ മൊബൈല്‍ നമ്പറും രേഖപ്പെടുത്തണം.
സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും നേരെ ഏതെങ്കിലും വിധത്തില്‍ പീഡനം ഉണ്ടായാല്‍ കണ്ടക്ടര്‍മാര്‍ പൊലീസില്‍ പരാതി നല്‍കാന്‍ പ്രത്യേക ഫോറം ബസില്‍ സൂക്ഷിക്കണം. പീഡനത്തിന് ഇരയായവരില്‍നിന്ന് രേഖാമൂലം പരാതി എഴുതിവാങ്ങിയശേഷം സി.എ.ഡബ്ള്യു.എ (ഫോം ഓഫ് കംപ്ളെയിന്‍റ് എഗന്‍സ്റ്റ് വുമന്‍ അറ്റ്ട്രോസിറ്റീസ്) ഫോറം പൂരിപ്പിച്ച് കണ്ടക്ടര്‍ അടുത്ത സ്റ്റേഷനില്‍ സമര്‍പ്പിക്കണം.