ടി.ഒ. സൂരജിന്റെ വീടുകളില്‍ നടന്ന റെയ്‌ഡില്‍ പുറത്ത് വന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ;സസ്പെൻഡ് ചെയ്യാൻ വിജിലൻസ് ശുപാർശ
പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ടി.ഒ. സൂരജിന്റെ വീടുകളില്‍ നടന്ന റെയ്‌ഡില്‍ 20 കോടി രൂപയുടെ അവിഹിതസ്വത്ത് സമ്പാദിച്ചതായി വിജിലന്‍സിനു തെളിവു ലഭിച്ചു. ഫ്‌ളാറ്റുകളുടെ പ്രമാണരേഖകള്‍, 23 ലക്ഷത്തിന്റെ കറന്‍സി, ലക്ഷങ്ങളുടെ വിദേശ കറന്‍സി, അനധികൃത ഗോഡൗണ്‍ സംബന്ധിച്ച രേഖകള്‍, 240 ഗ്രാം സ്വര്‍ണം എന്നിവയടക്കം വരവില്‍ കവിഞ്ഞ സ്വത്തുക്കള്‍ കണ്ടെടുത്തു.വിജിലന്‍സ് പരിശോധനയില്‍ റിലയന്‍സുമായി ബന്ധപ്പെട്ട രേഖകളും ഉള്‍പ്പെടുന്നു. 4-ജി കേബിളുകള്‍ ഇടുന്നതുമായി ബന്ധപ്പെട്ട രേഖകളാണ് പിടിച്ചെടുത്തത്.
വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചുവെന്ന കേസില്‍ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ടി. ഒ. സൂരജിനെ സസ്‌പെന്‍ഡ് ചെയ്യുവാന്‍ വിജിലന്‍സ് സര്‍ക്കാറിനോട് ശിപാര്‍ശ ചെയ്യും. സൂരജിന്റെ ബാങ്ക് അക്കൗണ്ടുകളുടെ പരിശോധന വിജിലന്‍സ് ഇന്ന് ആരംഭിക്കും. 10 ബാങ്ക് അക്കൗണ്ടുകളുടെ രേഖ വിജിലന്‍സിന് ലഭിച്ചിട്ടുണ്ട്. ബുധനാഴ്ച നടന്ന തെളിവെടുപ്പ് രാത്രി വൈകിയാണ് അവസാനിച്ചത്.