ലൈബീരിയയിൽ നിന്ന് തിരിച്ചെത്തിയ ഇന്ത്യക്കാരന് എബോളബാധ സ്ഥിരീകരിച്ചു
ന്യൂഡൽഹി: ലൈബീരിയയിൽ നിന്ന് തിരിച്ചെത്തിയ ഇന്ത്യക്കാരന് എബോളബാധ സ്ഥിരീകരിച്ചു. ലൈബീരിയയിൽ വച്ച് അസുഖബാധിതനായ അദ്ദേഹം രോഗം ഭേദമായതിന് ശേഷമാണ് നാട്ടിലേക്ക് മടങ്ങിയത്. നവംബർ 10ന് ലൈബീരിയൻ സർക്കാരിന്റെ മെഡിക്കൽ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റുമായാണ് 26 കാരൻ ഡൽഹിയിൽ എത്തിയത്. അന്നു മുതൽ ഇയാൾ പ്രത്യേക നിരീക്ഷണത്തിലായിരുന്നു. രാജ്യത്തെ ആദ്യത്തെ എബോള വൈറസ് കേസാണിത്.
മൂന്നു തവണ രക്ത പരിശോധന നടത്തിയെങ്കിലും ഫലം നെഗറ്റീവായിരുന്നു. പിന്നീട് നടത്തിയ ബീജ പരിശോധനയിൽ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയത്. ഇയാളെ പ്രത്യേക നിരീക്ഷണത്തിൽ ആശുപത്രിയിൽ താമസിപ്പിച്ചിരിക്കുകയാണ്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
രോഗം പൂർണമായി മാറിയാലും രോഗിയുടെ ശരീരത്തിൽ രോഗാണുവിന്റെ സാന്നിദ്ധ്യം കുറേയധികം കാലം നിലനിൽക്കുമെന്നും മന്ത്രാലയം പറയുന്നു. മൂത്രത്തിലും ബീജത്തിലുമാണ് ഇത് നിലനിൽക്കുക. ഈ അവസ്ഥയിൽ ലൈംഗിക ബന്ധത്തിലൂടെ മാത്രമേ രോഗം പകരാൻ സാധ്യതയുള്ളൂവെന്ന് വിദഗ്ദ്ധർ പറയുന്നു.