വന്ധ്യകരണ ശസ്ത്രക്രിയ ദുരന്തം;ഡോക്ടർ അറസ്റ്റിൽ
ബിലാസ്പൂരില്‍ വന്ധ്യകരണ ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍ അറസ്റ്റിലായി. ഡോ.ആര്‍.കെ ഗുപ്തയാണ് അറസ്റ്റിലായത്. ബുധനാഴ്ച വൈകുന്നേരം ബൊലോഡ ബസാര്‍ ജില്ലയില്‍ നിന്നാണ് ഇയാള്‍ അറസ്റ്റിലായത്.
50,000 ശസ്ത്രക്രിയകൾ നടത്തി റിക്കാർഡിട്ട ഗുപ്തയെ സർക്കാർ പുരസ്‌കാരം നൽകി ആദരിച്ചിരുന്നു. ആരോഗ്യമന്ത്രി അമർ അഗർവാളാണ് ഗുപ്തയ്ക്ക് പുരസ്കാരം നൽകിയത്. ബിലാസ്പൂരിൽ നടന്ന ശസ്ത്രക്രിയയും അദ്ദേഹം റിക്കാർഡ് വേഗത്തിലായിരുന്നു പൂർത്തിയാക്കിയത്. സ്വകാര്യ ആശുപത്രിയിൽ മാസങ്ങളോളം അടച്ചിട്ടിരുന്ന ഓപ്പറേഷൻ തിയേറ്ററിൽ അഞ്ചു മണിക്കൂറിനുള്ളിൽ 80 പേരെയാണ് ഗുപ്ത ശസ്ത്രക്രിയ നടത്തിയത്.
കഴിഞ്ഞ ദിവസം രണ്ടു സ്ത്രീകൾകൂടി മരിച്ചതോടെ വന്ധ്യംകരണ ദുരന്തത്തിൽ മരിച്ച സ്ത്രീകളുടെ എണ്ണം 14 ആയി. വന്ധ്യംകരണ ക്യാമ്പുകളിൽ പങ്കെടുത്ത മുഴുവൻ സ്ത്രീകളെയും കൂടുതൽ പരിശോധനകൾക്കു വിധേയരാക്കാനുള്ള ശ്രമം സർക്കാർ ആരംഭിച്ചു കഴിഞ്ഞു.