പാകിസ്ഥാനിൽ ‘ഞാന്‍ മലാലയല്ല’ ദിനം ആചരിച്ചു
ഇസ്‌ലാമാബാദ്: നോബൽ സമ്മാന ജേതാവ് മലാലയോടുള്ള പ്രതിഷേധത്തിന്റെ ഭാഗമായി പാകിസ്ഥാനിലെ സ്വകാര്യ സ്‌കൂളുകളുടെ കൂട്ടായ്മ ഇന്നലെ ‘ഞാന്‍ മലാലയല്ല ദിനം ആചരിച്ചു. സല്‍മാന്‍ റുഷ്ദിയോടു മലാല കൈക്കൊണ്ട മൃദുസമീപനത്തില്‍ പ്രതിഷേധിച്ചാണ് ഓള്‍ പാക്കിസ്ഥാന്‍ പ്രൈവറ്റ് സ്‌കൂള്‍സ് ഫെഡറേഷന്‍റെ ഈ നടപടി.
ബ്രിട്ടനിലെ ക്രിസ്റ്റീന ലാംബുമായി ചേര്‍ന്നു മലാല എഴുതിയ പുതിയ പുസ്തകം റുഷ്ദിയോടു വളരെ സഹതാപപൂര്‍ണമായ നിലപാടാണ് എടുത്തിരിക്കുന്നതെന്നും. ബംഗ്ലദേശ് നോവലിസ്റ്റായ തസ്‌ലിമ നസ്‌റീനുമായി മലാലയ്ക്കു ബന്ധമുണ്ടെന്നും ഫെഡറേഷൻ നേതാവ് അലി ആരോപിച്ചു. പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിന്റെ പേരു പറഞ്ഞ് മലാലയെ ഉപയോഗിച്ച് പാശ്ചാത്യ സമൂഹം പാകിസ്ഥന്റെ ഭരണസംവിധാനത്തെ വെല്ലുവിളിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സാത്താന്റെ വചനങ്ങള്‍ എന്ന റുഷ്ദിയുടെ പുസ്തകം മുസ്‌ലിം രാജ്യങ്ങളില്‍ വന്‍ പ്രതിഷേധത്തിനു വഴിവച്ചിരുന്നു. തന്റെ പിതാവിന്റെ അഭിപ്രായത്തിൽ റുഷിദിയുടെ പുസ്തകം ഇസ്ലാമിന് എതിരാണെന്നും മുസ്ലീം സമൂഹം പുസ്തകം വായിച്ച ശേഷം അവർ മറുപടി പറയെട്ടേയെന്നാണ് മലാല പുസ്തകത്തിൽ രേഖപ്പെടുത്തിയത്.