അട്ടപ്പാടിക്ക് രണ്ടു കോടിയുടെ അടിയന്തര സഹായം
അട്ടപ്പാടിക്ക് ആരോഗ്യ രംഗത്ത് രണ്ടു കോടി രൂപയുടെ അടിയന്തര സഹായം സംസ്ഥാന സർക്കാർ അനുവദിച്ചു. . പദ്ധതികളുടെ ഏകോപനത്തിന് രണ്ട് സ്‌പെഷ്യല്‍ ഓഫീസര്‍മാരെയും നിയമിക്കും. സമൂഹ അടുക്കളകള്‍ കുടുംബശ്രീ ഏറ്റെടുത്ത് നടത്തും. ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ ഏകോപനസമിതി രൂപീകരിക്കും . ആദിവാസി കുടുംബങ്ങള്‍ക്ക് സൗജന്യ റേഷന്‍ അനുവദിക്കാനും തീരുമാനമായി .
അട്ടപ്പാടി സന്ദർശിച്ച ശേഷം ആരോഗ്യ മന്ത്രി വി.എസ്.ശിവകുമാറിന്റെ നേതൃത്വത്തിലുള്ള ഉപസമിതിയാണ് ഇക്കാര്യം അറിയിച്ചത്. അതിനിടെ അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണമുണ്ടായി. ഇന്ന് രാവിലെ മൂന്ന് മാസം പ്രായമായ കുഞ്ഞാണ് മരിച്ചത്. ഷോളയൂര്‍ ഊരിലെ വളര്‍മതി – ജടയന്‍ ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്.
അതേസമയം അട്ടപ്പാടിയിലെ ശിശു മരണത്തെക്കുറിച്ച് അന്വേഷിക്കാന്‍ മനുഷ്യാവകാശ കമ്മിഷന്‍ ഉത്തരവിട്ടിട്ടുണ്ട്. ഡിഐജി ശ്രീജിത്തിനാണ് അന്വേഷണച്ചുമതല. അട്ടപ്പാടിയില്‍ നടക്കുന്നത് ഗുരുതര മനുഷ്യാവകാശ ലംഘനമെന്ന് മനുഷ്യാവകാശ കമ്മിഷന്‍ അംഗം ജസ്റ്റിസ് ആര്‍. നടരാജന്‍ പറഞ്ഞു.