ആശാറാം ബാപ്പുവിന്റെ ആശ്രമം പൊളിച്ചുനീക്കണമെന്ന് ദേശീയ ഹരിത ട്രൈബ്യൂണല്‍
പീഡന കേസില്‍ ജയിലില്‍ കഴിയുന്ന വിവാദ സന്യാസി ആശാറാം ബാപ്പുവിന്റെ ആശ്രമം പൊളിച്ചുനീക്കണമെന്ന് ദേശീയ ഹരിത ട്രൈബ്യൂണല്‍ ഉത്തരവിട്ടു. അനധികൃതമായി ഭൂമി കയ്യേറി ആശ്രമം നിര്‍മ്മിച്ചിരുന്നതിന് കഴിഞ്ഞ മാസം ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ ഇത് സംബന്ധിച്ച് നോട്ടീസ് നല്‍കിയിരുന്നു. ഡല്‍ഹി കരോള്‍ബാഗ് ഏരിയയിലെ 800 ഹെക്ടറിലധികം സ്ഥലത്താണ് ആശ്രമം നിലനിൽക്കുന്നത്.
ഇത് പ്രത്യേക പരിഗണന അര്‍ഹിക്കുന്ന പ്രദേശമാണെന്നും ഇവിടെ നിര്‍മ്മാണം വിലക്കിയതാണെന്നും വനംവകുപ്പും വ്യക്തമാക്കി. കൂടാതെ ആശ്രമം നിര്‍മ്മിക്കാന്‍ കയ്യേറിയ ഭൂമിയില്‍ ആയിരം വൃക്ഷത്തൈകള്‍ നടാനും ട്രൈബ്യൂണല്‍ ഉത്തരവിട്ടു.
2004 മുതല്‍ നികുതി അടക്കുന്നില്ലെന്ന് കാണിച്ച് ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ നേരത്തെ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ആശാറാം ബാപ്പുവിനും മകനുമെതിരെ ആശ്രമത്തിലെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി നൽകിയ പരാതിയെ തുടർന്നാണ് ഇദ്ദേഹം ഇപ്പോൾ ജയിലില്‍ കഴിയുന്നത്.