സുനന്ദ പുഷ്‌ക്കറിനെ മരിച്ച നിലയില്‍ കണ്ടെത്തിയ ഹോട്ടല്‍ മുറി വീണ്ടും പരിശോധിച്ചു
സുനന്ദ പുഷ്‌ക്കറിനെ മരിച്ച നിലയില്‍ കണ്ടെത്തിയ ഹോട്ടല്‍ മുറി വീണ്ടും തുറന്ന് പരിശോധിച്ചു. സെന്‍ട്രല്‍ ഫോറന്‍സിക് സയന്‍സ് ലാബോറട്ടറി ഉദ്യോഗസ്‌ഥരുടെയും എയിംസിലെ ഡോക്‌ടര്‍മാരുടെയും സാന്നിധ്യത്തിലാണ് മുറി പരിശോധിച്ചത്. മുറിയില്‍ നിന്ന് പൊട്ടിയ കണ്ണാടിച്ചില്ലുകള്‍ കണ്ടെത്തി. സംഘം മുറിയില്‍ നിന്ന് തെളിവ് ശേഖരിച്ചു.
മുറിയിൽ നിന്ന് പുതിയതായി ശേഖരിച്ച തെളിവുകള്‍ ഫോറന്‍സിക് വിദഗ്‌ദര്‍ പരിശോധിക്കും. നേരത്തെ സുനന്ദയുടെ കിടക്കയില്‍ മൂത്രത്തിന്റെ അംശം കണ്ടെത്തിയതായി പോലീസ് വെളിപ്പെടുത്തിയിരുന്നു. സുനന്ദയുടെ മരണകാരണം സംബന്ധിച്ച് ആശയക്കുഴപ്പം തുടരുന്ന സാഹചര്യത്തിലാണ് മരണം നടന്ന മുറി വീണ്ടും പരിശോധിച്ചത്.
ജനുവരി 17ന് വൈകിട്ടാണ് ലീലാ പാലസ് ഹോട്ടലിലെ മുറിയില്‍ സുനന്ദ പുഷ്‌ക്കറിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സുനന്ദ മരിച്ചത് വിഷം ഉള്ളില്‍ ചെന്നാണെന്ന് അന്തിമ റിപ്പോര്‍ട്ടിലും ഫോറന്‍സിക് സംഘം ആവര്‍ത്തിച്ചതിനെ തുടര്‍ന്നാണ് ഹോട്ടല്‍ മുറി പരിശോധിക്കാന്‍ അന്വേഷണ സംഘം തീരുമാനിച്ചത്.