ലോകമാന്യതിലക് -കൊച്ചുവേളി ഗരീബ്രഥ് എക്‌സ്പ്രസ്സിൽ യാത്ര ചെയ്ത എട്ടുപേര്‍ക്ക് ഭക്ഷ്യവിഷബാധ
ലോകമാന്യതിലക് -കൊച്ചുവേളി ഗരീബ്രഥ് എക്‌സ്പ്രസ്സിൽ യാത്ര ചെയ്ത എട്ടുപേര്‍ക്ക് ഭക്ഷ്യവിഷബാധ. ഇതില്‍ രണ്ടുപേര്‍ തൃശ്ശൂരില്‍ ചികിത്സ തേടി. ബാക്കിയുള്ളവര്‍ക്ക് റെയില്‍വെ മറ്റു സ്റ്റേഷനുകളില്‍ ഡോക്ടറുടെ സേവനം ലഭ്യമാക്കി.
മംഗലാപുരത്തെ റെയില്‍വെ പ്ലാറ്റ് ഫോമില്‍നിന്ന് കഴിച്ച ഭക്ഷണമാണ് വിഷബാധയ്ക്കു കാരണമായതെന്നാണ് സൂചന. ഇവിടെനിന്ന് വടയും മറ്റും കഴിച്ച ഇവര്‍ക്ക് ഛര്‍ദ്ദിയും വയറിളക്കവും അനുഭവപ്പെടുകയായിരുന്നു.
മുംബൈയില്‍നിന്ന് ഗുരുവായൂര്‍ ദര്‍ശനത്തിനായാണ് ഇവര്‍ തൃശ്ശൂരിലെത്തിയത്. ആരോഗ്യനില മോശമായതിനെത്തുടര്‍ന്ന് ഇവരെ ജനറൽ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
ഇതേ തീവണ്ടിയില്‍ യാത്ര ചെയ്തിരുന്ന മറ്റ് ആറുപേര്‍ക്കും ഭക്ഷ്യവിഷബാധയേറ്റിരുന്നു കൊല്ലം,എറണാകുളം,കോഴിക്കോട് എന്നിവിടങ്ങളില്‍നിന്നുള്ള രണ്ടുപേര്‍ക്കുവീതമാണ് വിഷബാധയേറ്റത്. ഇവര്‍ക്കായി മംഗലാപുരത്തിനു ശേഷമുള്ള എല്ലാ സ്റ്റേഷനുകളിലും റെയില്‍വെ വൈദ്യസഹായം ഏര്‍പ്പെടുത്തുകയായിരുന്നു. ഇവരെയാരെയും ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടിവന്നില്ല.
സംഭവത്തെക്കുറിച്ച് യാത്രക്കാർ തൃശ്ശൂര്‍ സ്റ്റേഷന്‍മാസ്റ്റര്‍ക്ക് പരാതി നല്‍കി.