കൊല്ലം കോര്‍പ്പറേഷന്‍ മേയര്‍ സ്ഥാനം പ്രസന്ന ഏണസ്റ്റ് രാജിവെച്ചു

single-img
8 November 2014

prകൊല്ലം കോര്‍പ്പറേഷന്‍ മേയര്‍ സ്ഥാനം സിപിഎമ്മിലെ പ്രസന്ന ഏണസ്റ്റ് രാജിവെച്ചു. സിപിഐയുമായി ഉണ്ടാക്കിയ മുന്‍ധാരണപ്രകാരം ആണ് മേയര്‍ സ്ഥാനം രാജി വെച്ചത്. ആര്‍എസ്പി മുന്നണി വിട്ടതിനെത്തുടര്‍ന്നാണ് അവസാന ഒരു വര്‍ഷം മേയര്‍സ്ഥാനം സിപിഐക്ക്‌ നല്‍കാമെന്ന് എല്‍ഡിഎഫില്‍ ധാരണയുണ്ടായത്. എന്നാല്‍ ഇരുമുന്നണിക്കും 27 വീതം സീറ്റുകളുള്ള കോര്‍പ്പറേഷനില്‍ ഭരണം നിലനിര്‍ത്താന്‍ സിപിഐക്ക് പിഡിപി പിന്തുണ സ്വീകരിക്കേണ്ടി വരും.

 

കൊല്ലം നഗരസഭയില്‍ പിഡിപി കൗണ്‍സിലര്‍ കമാലുദീന്‍റെ പിന്തുണയോടെയാണ് എല്‍ഡിഎഫ് ഭരണം നടത്തുന്നത്. ആര്‍എസ്പി മുന്നണിവിട്ട സാഹചര്യത്തില്‍ അവസാന ഒരുവര്‍ഷം മേയര്‍ സ്ഥാനം നല്‍കാമെന്ന് എല്‍ഡിഎഫ് തീരുമാനിക്കുകയായിരുന്നു. നിലവിലെ മേയര്‍ രാജിസമര്‍പ്പിച്ചതിനാല്‍ പുതിയമേയര്‍ സ്ഥാനത്തേക്ക്‌ മ‍ത്സരം വേണ്ടി വരും. അതുകൊണ്ട് തന്നെ ഇരുമുന്നണികളിലും ചര്‍ച്ചകള്‍ സജീവമാണ്. ആരോടും രാഷ്ട്രീയപരമായി അയിത്തമില്ലെന്നും പാര്‍ട്ടിതീരുമാനത്തിനൊപ്പം നില്‍ക്കുമെന്നുമാണ് പിഡിപി അംഗം കമാലുദീന്‍റെ നിലപാട്.

 
എന്നാല്‍ ഭരണം അവസാനിക്കാന്‍ ഒരുകൊല്ലം മാത്രം ഉള്ളതിനാല്‍ മേയര്‍സ്ഥാനം ഏറ്റെടുക്കുന്നത് തെരഞ്ഞെടുപ്പില്‍ ദോഷകരമായി ബാധിക്കുമെന്നാണ് യുഡിഎഫില്‍ ഭൂരിപക്ഷത്തിന്‍റെയും നിലപാട്. സിപിഐയില്‍ മേയര്‍ സ്ഥാനത്തേക്ക്‌ പ്രധാനമായും ഉയര്‍ന്ന് കേള്‍ക്കുന്നത് ഹണി ബെഞ്ചമിന്‍, പി കെ ലക്ഷ്മിക്കുട്ടി ടീച്ചര്‍ എന്നിവരുടെ പേരുകളാണ്. സിപിഐയിലെ വനിതാ കൗണ്‍സിലര്‍മാരില്‍ സീനിയര്‍ ഹണി ബെഞ്ചമിനാണ്.