പാര്‍വ്വതിപുത്തനാറും വര്‍ക്കല തുരപ്പും ചരിത്രം സംസാരിക്കുന്നു
തിരുവിതാംകൂര്‍ രാജ്യത്തിന്റെ തലസ്ഥാനമായ അനന്തപുരിയില്‍ നിന്നും കൊച്ചി രാജ്യത്തിലേക്ക് യാത്രചെയ്യുവാന്‍ നാലും അഞ്ചും ദിവസം എടുത്തിരുന്ന ഒരു കാലം. കുതിരകളെയും കാളകളേയും കെട്ടിയ വില്ലുവണ്ടികള്‍ ചെമ്മണ്ണ് റോഡിലൂടെ ലക്ഷ്യ സ്ഥാനത്തിലേക്ക് സഞ്ചരിച്ചിരുന്ന ഒരു കാലം. ചരക്കു നീക്കത്തിനും ദൂരയാത്രയ്ക്കും ചരക്കുവള്ളങ്ങളും കെട്ടുവള്ളങ്ങളും പുഴയിലൂടെയും കായലിലൂടെയും സഞ്ചരിച്ചിരുന്ന ഒരു കാലം. ചുരുക്കത്തില്‍ മോട്ടോര്‍ വാഹനങ്ങളെ, എന്തിന് സൈക്കിളിനെപ്പറ്റി പോലും ചിന്തിക്കാതിരുന്ന ഒരു കാലം- അങ്ങനെയൊരു കാലമുണ്ടായിരുന്നു ഈ കൊച്ചു കേരളത്തിന്.
അന്ന് അനന്തപുരിയെന്ന തിരുവനന്തപുരം മുതല്‍ ഷൊര്‍ണ്ണൂര്‍ വരെ രാജകീയ പ്രൗഡിയോടെ വര്‍ത്തിച്ചിരുന്ന മലയാള നാടിന്റെ സ്വന്തം ജലപാതയായ ടി.എസ്. കനാലിന്റെ (തിരുവനന്തപുരം- ഷൊര്‍ണൂര്‍ കനാല്‍) ഭാഗമായ പാര്‍വ്വതി പുത്തനാറിന്റെ കഥയാണിത്. തെക്കേ ഇന്ത്യയിലെ എഞ്ചിനീയറിംഗ് വിസ്മയമെന്ന് പാശ്ചാത്യര്‍ പാടിപ്പുകഴ്ത്തിയ മനുഷ്യ നിര്‍മ്മിതിയില്‍ ഉദയം ചെയ്ത പാര്‍വ്വതി പുത്തനാറിന്റെ ചരിത്രകഥ.
ഇന്ന് ചുരുക്കം ചില സമയങ്ങളില്‍ മാത്രം കാതില്‍ വീഴുന്ന ഒരു പേരായി മാറിക്കഴിഞ്ഞിരിക്കുന്നു പാര്‍വ്വതി പുത്തനാറെന്ന നാമം. അത് അപകടങ്ങളുടെ പേരിലാണ് അധികവും. ഇന്ന് തിരുവനന്തപുരം കല്‍പ്പാക്കടവില്‍ (ഇന്നത്തെ വള്ളക്കടവ്) തകര്‍ന്ന് കാടുപിടിച്ചു കിടക്കുന്ന ബോട്ട് ജെട്ടിയും വര്‍ക്കല കുന്നിന്റെ ഹൃദയം കുത്തിതുരന്നുള്ള തുരങ്കവും മാത്രമാണ് പാര്‍വ്വതി പുത്തനാറിനെ ചരിത്രത്തിന്റെ ഭാഗമായി അടയാളപ്പെടുത്തുന്ന വസ്തുതകള്‍.
മനുഷ്യശക്തികൊണ്ട് തിരുവിതാംകൂറിലെ പ്രധാന കായലുകളെയെല്ലാം ചേര്‍ത്തിണക്കിക്കൊണ്ട് ഗതാഗതാവശ്യത്തിനായി നിര്‍മ്മിച്ച കനാലായിരുന്നു പാര്‍വ്വതി പുത്തനാര്‍. ഗര്‍ഭശ്രീമാനെന്ന് ലോകമറിഞ്ഞ തിരുവിതാംകൂര്‍ ചക്രവര്‍ത്തി സ്വാതി തിരുനാളിനു മുമ്പ് റീജന്റായി (സ്വാതിതിരുനാള്‍ പ്രായപൂര്‍ത്തിയാകാത്തതിനാല്‍ പകരം) ഭരണം നടത്തിയ ഗൗരി പാര്‍വ്വതി ഭായിയുടെ മനസ്സിലാണ് ഇങ്ങനെയൊരു ആശയം ആദ്യം രൂപമെടുത്തത്. അന്ന് കൊല്ലത്തും ആലപ്പുഴയിലും കൊച്ചിയിലുമൊക്കെ കരമാര്‍ഗ്ഗം ചരക്കെടുക്കാന്‍ പോയിവരുന്ന കച്ചവടക്കാരുടെ പ്രയാസങ്ങളാണ് റാണിയെ ഇത്തരമൊരു കനാലിന്റെ നിര്‍മ്മിതിക്ക് പ്രേരിപ്പിച്ചതെന്ന് കരുതപ്പെടുന്നു. അതല്ല തിരുവിതാംകൂര്‍ ഭരണകര്‍ത്താക്കളുടെ കുലക്ഷേത്രമായ ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ മുറജപമെന്ന ചടങ്ങിന് പുഷ്പങ്ങളും മറ്റും കൊണ്ടു വരുന്നതിനായിരുന്നു ഈ കനാലിന്റെ നിര്‍മ്മിതിയെന്നും പറയപ്പെടുന്നുണ്ട്.
1821-ല്‍ തിരുവിതാംകൂറിന്റെ തലസ്ഥാനമായ അനന്തപുരിയോട് അടുത്തുകിടക്കുന്ന പ്രധാന കായലുകളായ വേളി കായലിനെയും കഠിനംകുളം കായലിനെയും ബന്ധപ്പെടുത്തിക്കൊണ്ടായിരുന്നു ഈ ജലപാതയുടെ നിര്‍മ്മിതിയാരംഭിച്ചത്. ഇന്നത്തെ പടിഞ്ഞാറേക്കോട്ടയ്ക്ക് അടുത്തു കിടക്കുന്ന കല്പാക്കടവില്‍ നിന്നുമായിരുന്നു പാര്‍വ്വതിപുത്തനാറിന്റെ ആരംഭം. വളരെ വീതിയില്‍ കെട്ടുവള്ളങ്ങള്‍ക്കും ചരക്കു വള്ളങ്ങള്‍ക്കുമൊക്കെ സഞ്ചരിക്കുന്നതിനായി സൗകര്യമൊരുക്കിക്കൊണ്ടായിരുന്നു കനാലിന്റെ നിര്‍മ്മാണം. കല്പാക്കടവ് കഴിഞ്ഞു മുന്നോട്ട് വരുമ്പോള്‍ ചാക്കയില്‍ ഇന്നത്തെ പാലത്തിനു സമീപമായി കെട്ടുവള്ളങ്ങള്‍ക്കുള്ള വിശ്രമസ്ഥലമുള്‍പ്പെടെ ഒരു ജെട്ടിയും അന്നുണ്ടായിരുന്നു. കനാല്‍ നിര്‍മ്മാണം ആരംഭിച്ചപ്പോള്‍ തന്നെ അതിന് മഹാറാണിയോടുള്ളബഹുമാന സൂചകമായി പാര്‍വ്വതിപുത്തനാറെന്ന് പേരിടുകയായിരുന്നു.
വേളിക്കായലും കഠിനംകുളം കായലും തമ്മില്‍ കനാല്‍വഴി ബന്ധിച്ചതോടെ തിരുവിതാംകൂറിലെ ജനങ്ങളുടെ ദീര്‍ഘയാത്രകളും ചരക്കുനീക്കങ്ങളും കല്പാക്കടവ് മുതല്‍ വര്‍ക്കലവരെ സുഗമമായി നടന്നു. പക്ഷേ വര്‍ക്കലയ്ക്ക് അപ്പുറമുള്ള ഒരു ജലപാതയെപ്പറ്റി അന്ന് ചന്തിക്കുവാന്‍ കഴിഞ്ഞിരുന്നില്ലെന്നതായിരുന്നു സത്യം. പാതയ്ക്ക് തടസ്സമായി നിന്നിരുന്നത് പ്രസിദ്ധമായ വര്‍ക്കല കുന്നായിരുന്നു. പക്ഷേ കല്പാക്കടവില്‍ നിന്നും വര്‍ക്കല വരെ എത്തുന്ന ചരക്കുകളും മറ്റും കുന്നുകയറ്റി അപ്പുറത്തിറക്കാനുള്ള സൗകര്യം അന്നുണ്ടായിരുന്നു. പരിമിതമായ എഞ്ചിനീയറിംഗ് സൗകര്യങ്ങള്‍ മാത്രമുണ്ടായിരുന്ന അക്കാലത്ത് പാര്‍വ്വതി പുത്തനാര്‍ വര്‍ക്കല കുന്ന് കൊണ്ട് അവസാനിച്ചു.
1829-ല്‍ സ്വാതി തിരുനാള്‍ തിരുവിതാംകൂറിന്റെ അധികാരമേറ്റെടുത്ത് ഒഴിയുന്നതുവരെ ഈ ജലപാതയ്ക്ക് പുരോഗമനപരമായ യാതൊരു മാറ്റവും സംഭവിച്ചില്ല. അതിനുശേഷമെത്തിയ മഹാരാജാവ് ഉത്രാടം തിരുനാള്‍ (സ്വാതി തിരുനാളിന്റെ അനുജന്‍) കല്പാക്കടവ് മുതല്‍ കന്യാകുമാരി വരെ നീളുന്ന മറ്റൊരുപാതയ്ക്കാണ് തുടക്കം കുറിച്ചത്. അനന്ത വിക്‌ടോറിയം മാര്‍ത്താണ്ഡം കനാല്‍ (എ.വി.എം കനാല്‍) എന്ന് പ്രസിദ്ധി നേടിയ ഈ സംരംഭം പക്ഷേ പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടി വരികയായിരുന്നു.
പിന്നേയും വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടി വന്നു പാര്‍വ്വതി പുത്തനാറില്‍ അത്ഭുതങ്ങള്‍ സംഭവിക്കാന്‍. വര്‍ഷങ്ങള്‍ക്ക് ശേഷം ആയില്യം തിരുനാള്‍ മഹാരാജാവ് ഭരണത്തിലേറുകയും അദ്ദേഹം നടപ്പിലാക്കിയ ജനോപകാരപ്രദമായ പദ്ധതികളുടെ കൂട്ടത്തില്‍ പാര്‍വ്വതിപുത്തനാറിന്റെ വികസനവും ഉയര്‍ന്നു വന്നു. അതിന്‍പ്രകാരം മഹാരാജാവിന്റെ ദിവാനായിരുന്ന സര്‍ മാധവറാവു പൊതു മരാമത്ത് വകുപ്പ് പുനഃസംഘടിപ്പിക്കുകയും ബ്രട്ടീഷുകാരനായ പ്രശസ്ത എഞ്ചിനീയര്‍ വില്യം ബാര്‍ട്ടനെ ഇതിന്റെ ചീഫ് എഞ്ചിനീയറായി അദ്ദേഹം നിയമിക്കകയും ചെയ്തു.
വില്യം ബാര്‍ട്ടന്റെ നേതൃത്വത്തിലാണ് എഞ്ചിനീയറിംഗ് വിസ്മയമായി ഇന്നും വാഴ്ത്തപ്പെടുന്ന വര്‍ക്കല തുരപ്പ് സൃഷ്ടിക്കപ്പെട്ടത്. അതോടെ പാര്‍വ്വതി പുത്തനാര്‍ വര്‍ക്കല കുന്നിന് ഇപ്പുറം കടന്നു. അതോടെ തിരുവനന്തപുരം- ഷൊര്‍ണൂര്‍ കനാലിന്റെ (ടി.എസ്. കനാല്‍) പൂര്‍ത്തീകരണം യാഥാര്‍ത്ഥ്യമായി.
1877 ല്‍ വര്‍ക്കല തുരപ്പ് ഉദ്ഘാടനം ചെയ്യപ്പെട്ടതോടെ തിരുവിതാംകൂറിന്റെ ചരിത്രമായിരുന്നു മാറിമറിഞ്ഞത്. തിരുവനന്തപുരത്തുനിന്നും നേരിട്ട് പാര്‍വ്വതി പുത്തനാറുവഴി ടി.എസ്. കനാലിലൂടെ ഷൊര്‍ണൂര്‍വരെ പോകാമെന്ന സൗകര്യം നിലവില്‍ വന്നതോടെ ആലപ്പുഴയും കൊല്ലവും കൊച്ചിയുമൊക്കെ ചരക്കുനീക്കങ്ങളാല്‍ തിരക്കുള്ളയിടങ്ങളായി മാറി. തിരുവിതാംകൂറിന്റെ ഭരണ ചരിത്രത്തിലെ നാഴികക്കല്ലായി ഈ സംഭവം വിലയിരുത്തപ്പെട്ട ഈ സംഭവത്തോടെ വര്‍ഷങ്ങളോളം ജലവാഹനങ്ങളെയും വഹിച്ചുകൊണ്ട് പാര്‍വ്വതി പുത്തനാര്‍ ആഢ്യത്വത്തോടെയൊഴുകി. ഇന്നത്തെ വള്ളക്കടവ് മുതല്‍ മുതല്‍ വര്‍ക്കല വരെയുള്ള കനാലിന്റെ തീരങ്ങളില്‍ അവിടവിടെ ബോട്ടുജട്ടികളും നിലവില്‍ വന്നു. അതിനനുസരിച്ച് വന്‍കിട- ചെറുകിട കച്ചവടങ്ങളും ഈ തീരങ്ങളില്‍ ഉയര്‍ന്നുവന്നു.
കാലം ഏതൊരു മുന്നേറ്റത്തിനും അവസാനമിടുമെന്ന ചൊല്ല് ഇവിടെയും യാഥാര്‍ത്ഥ്യമായി. മോട്ടോര്‍ വാഹനങ്ങളുടെ കടന്നുവരവ് പാര്‍വ്വതി പുത്തനാറിശന ജനങ്ങളുമായുള്ള അകലം കുറച്ചു. വര്‍ഷങ്ങള്‍ക്ക് ശേഷം കഴിഞ്ഞപ്പോള്‍ ദൂരയുള്ള സ്ഥലങ്ങളെ ബന്ധപ്പെടുത്തി തിരുവിതാംകൂറിന്റെ ബസ് സര്‍വ്വീസ് നിലവില്‍ വന്നപ്പോള്‍ പാര്‍വ്വതി പുത്തനാറിനെയും ടി.എസ് കനാലിനെയും ജനം പാടെ മറന്നു. ഒടുവില്‍ എല്ലാ ചരിത്രങ്ങളുടെയും വിധി പോലെ ഒരു കീറിയ ഏട് മാത്രമായി പാര്‍വ്വതിപുത്തനാറും വര്‍ക്കല തുരപ്പും മാറി.
ഇന്ന് കനാലിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ ടൂറിസം ലക്ഷ്യം വച്ച് നടക്കുന്നുണ്ടെങ്കിലും അത് എത്രത്തോളം ഫലവത്താകുമെന്ന് പറയാന്‍ വയ്യ. മണ്ണു മൂടിക്കിടന്ന വര്‍ക്കല തുരപ്പും ഏകദേശം നവീകരിക്കപ്പെട്ടിരിക്കുന്നു. പക്ഷേ ഇന്ന് കല്പാക്കടവിലും ചാക്കയിലുമൊക്കെ മാലിന്യമടിഞ്ഞ് കരയേത് കനാലേത് എന്ന് അറിയാത്ത സ്ഥിതിയിലേക്ക് പാര്‍വ്വതിപുത്തനാര്‍ മാറിക്കഴിഞ്ഞിരിക്കുന്നു.