ബാര്‍ കോഴ വിഷയത്തിൽ സിപിഎം നിലപാട് അര്‍ഥശൂന്യമെന്ന് വി.എം സുധീരന്‍
കണ്ണൂര്‍: ബാര്‍ കോഴ വിവാദത്തെക്കുറിച്ചുള്ള അന്വേഷണം കോടതിയുടെ മേല്‍നോട്ടത്തില്‍ വേണമെന്ന സിപിഎം നിലപാട് അര്‍ഥശൂന്യമാണെന്ന് കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍. ജനപക്ഷയാത്രയുമായി കണ്ണൂരിലെത്തിയ സുധീരന്‍ പയ്യാമ്പലം ഗസ്റ്റ് ഹൗസില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു.
കോടതി പരിഗണിക്കേണ്ട കാര്യം ഒരു രാഷ്ട്രീയപാര്‍ട്ടി പറയുന്നത് യുക്തിരഹിതമാണെന്നും. കോഴ ആരോപണം സംബന്ധിച്ച് കോടതിയുടെ പരിഗണനയില്‍ ഒരു കേസ് പോലും ഇല്ലെന്നും. ജനങ്ങളുടെ മുന്നില്‍ എന്തെങ്കിലും പറയുന്നതിനു വേണ്ടിയാണ് സിപിഎം സംസ്ഥാന സെക്രട്ടറി ഇത്തരത്തില്‍ പ്രസ്താവന ഇറക്കിയതെന്നും സുധീരൻ പറഞ്ഞു. ബാര്‍ വിഷയത്തില്‍ സിപിഎം ആഴത്തിലുള്ള ആഭ്യന്തര പ്രശ്‌നം നേരിടുകയാണെന്നും അദ്ദേഹം പറഞ്ഞു.
കെ.എം. മാണിക്കെതിരേയുള്ള ആരോപണത്തെ ഗൗരവമായി കാണുന്നില്ല. എന്തും ചെയ്യാനും മടിക്കാത്തവരാണ് ബാര്‍ ഉടമകളെന്നും അവരുടെ നിലനില്പിനു വേണ്ടി അവര്‍ എന്തും പറയുമെന്നും സുധീരന്‍ കൂട്ടിച്ചേര്‍ത്തു.
ഒരു ബാര്‍ അടയ്ക്കാന്‍ തന്നെ ഏറെ പ്രശ്‌നങ്ങള്‍ നേരിടുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ 730 ബാറുകള്‍ അടയ്ക്കാന്‍ യുഡിഎഫ് തീരുമാനിച്ചതിനു പിന്നില്‍ ഒരു പ്രലോഭനവും ഉണ്ടായില്ലെന്ന് വ്യക്തമാണ് അദ്ദേഹം പറഞ്ഞു.