മഹാരാഷ്ട്ര മുഖ്യമന്ത്രിയെ ഇന്റര്‍വ്യൂ ചെയ്ത് സ്‌കൂളിലെ താരമായി ഒരു അഞ്ചാം ക്ലാസുകാരി
ക്ലാസിലെ പ്രോജക്റ്റിനുവേണ്ടി ദൃഷ്ടി ഹര്‍ചന്ദ്ര പുതിയ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസിനെ ഇന്റര്‍വ്യൂ ചെയ്ത് സ്‌കൂളിലെ താരമായി .അതും മുഖ്യമന്ത്രിയായി അധികാരമേറ്റെടുത്ത് ഒരാഴ്ചയ്ക്കുള്ളില്‍. മുംബൈ ജെ.ബി. പെറ്റിറ്റ് സ്‌കൂളിലെ ഈ അഞ്ചാം ക്ലാസുകാരി മറ്റാരുടെയും സ്വാധീനം കൊണ്ടല്ല സ്വന്തം പ്രയത്‌നം കൊണ്ടാണ് ഈ അഭിമുഖം സാധിച്ചെടുത്തത്.
ദൃഷ്ടിയുടെ അയല്‍ക്കാരന്‍ കൂടി ആണ് ഫഡ്‌നവിസ്. അദ്ദേഹം അധികാരമേറ്റെടുത്തതു മുതലുള്ള മോഹമാിയിരുന്നു ദൃഷ്ടിക്ക് ഇത്. ആദ്യം പേനയും കടലാസുമെടുത്ത് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലേയ്ക്ക് ചെന്നു. എന്നാല്‍, സുരക്ഷാജീവനക്കാര്‍ തിരികെ മടക്കി. എന്നാൽ തോറ്റു പിന്മാറാന്‍ ദൃഷ്ടി ഒരുക്കമായിരുന്നില്ല. ഉടനെ കൈയിലുള്ള ബുക്കിന്റെ പേജ് കീറി അതില്‍ ഇംഗ്ലീഷില്‍ മുഖ്യമന്ത്രിക്കൊരു കത്തെഴുതി.
പ്രിയപ്പെട്ട മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസ്, സുരക്ഷാ ജീവനക്കാര്‍ എന്നെ അകത്തേയ്ക്ക് കയറ്റിവിടുന്നില്ല. ഈ കത്ത് കിട്ടുമ്പോള്‍ ദയവു ചെയ്ത് എന്നെ ഒന്ന് വിളിക്കണം. അല്ലെങ്കില്‍ എന്നെ ഔദ്യോഗികമായി ക്ഷണിക്കുകയാണെന്ന് പറഞ്ഞ് താഴെ കാണുന്ന വിലാസത്തിലേയ്ക്ക് ആരെയെങ്കിലും അയക്കണം. എനിക്ക് സ്‌കൂളിനുവേണ്ടി ഒരു അഭിമുഖം വേണം. വിലാസത്തിന് താഴെ ദയവു ചെയ്ത് ഇത് അവഗണിക്കരുത് എന്നുകൂടി ദൃഷ്ടി കത്തില്‍ എഴുതി.
എന്തായാലും ഫഡ്‌നവിസ് ദൃഷ്ടിയുടെ കത്ത് അവഗണിച്ചില്ല . കത്ത് കിട്ടിയ അന്നു തന്നെ നാഗ്പുരിലേയ്ക്ക് മടങ്ങുംമുന്‍പ് അദ്ദേഹം ഉദ്യോഗസ്ഥരെ ദൃഷ്ടിയുടെ വീട്ടിലേയ്ക്ക് പറഞ്ഞയച്ചു. പ്രേജക്റ്റിനുവേണ്ടി അഭിമുഖത്തിന് ഇരുന്നു കൊടുക്കുകയും ചെയ്തു.