2014ലെ എഴുത്തച്ഛന്‍ പുരസ്‌കാരാം വിഷ്ണുനാരായണന്‍ നമ്പൂതിരിക്ക്
തിരുവനന്തപുരം: ഈ വര്‍ഷത്തെ എഴുത്തച്ഛന്‍ പുരസ്‌കാരത്തിനു വിഷ്ണുനാരായണന്‍ നമ്പൂതിരി അർഹനായി. സാംസ്‌കാരിക മന്ത്രി കെ.സി. ജോസഫ് അവാർഡ് പ്രഖ്യാപനം നടത്തിയത്. 1,50,000 രൂപയും പ്രശസ്തിപത്രവും ശില്‍പവുമടങ്ങുന്നതാണു പുരസ്‌കാരം. മലയാള ഭാഷയ്ക്കും സാഹിത്യത്തിനും നല്‍കിയ അമൂല്യ സംഭാവനകള്‍ കണക്കിലെടുത്താണ് ബഹുമതി.
സാഹിത്യ അക്കാദമി പ്രസിഡന്റ് പെരുമ്പടവം ശ്രീധരന്‍ അധ്യക്ഷനും കെ.എല്‍. മോഹനവര്‍മ, ഒ.വി. ഉഷ, പ്രഫ. മുഹമ്മദ് അഹമ്മദ്, സാസ്‌കാരിക സെക്രട്ടറി റാണി ജോര്‍ജ് എന്നിവര്‍ അംഗങ്ങളുമായ കമ്മിറ്റിയാണ് പുരസ്‌കാരജേതാവിനെ തെരഞ്ഞെടുത്തത്.
കവി, ഭാഷാപണ്ഡിതന്‍, വാഗ്മി, സാംസ്‌കാരിക ചിന്തകന്‍ എന്നീ നിലകളില്‍ പ്രശസ്തനായ വിഷ്ണു നാരായണന്‍ നമ്പൂതിരി 32 വര്‍ഷം കോളജ് അധ്യാപകനായിരുന്നു. ഭൂമിഗീതങ്ങള്‍, ഇന്ത്യ എന്ന വികാരം, സ്വാതന്ത്ര്യത്തെക്കുറിച്ചൊരു ഗീതം, പ്രണയഗീതങ്ങള്‍, മുഖമെവിടെ, കവിതയുടെ ഡിഎന്‍എ, അസാഹിതീയം, ഗാന്ധി, സസ്യലോകം എന്നിവയാണു പ്രധാന കൃതികള്‍. പദ്മശ്രീ ലഭിച്ച വിഷ്ണുനാരായണന്‍ നമ്പൂതിരി കേരള സാഹിത്യ അക്കാദമിയുടെ വിശിഷ്ടാംഗത്വം, കേന്ദ്ര-കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍, ഓടക്കുഴല്‍ അവാര്‍ഡ്, ആശാന്‍ പുരസ്‌കാരം, വയലാര്‍ അവാര്‍ഡ്, ചങ്ങമ്പുഴ അവാര്‍ഡ് എന്നിവ നേടിയിട്ടുണ്ട്.